Homeചർച്ചാവിഷയം

ട്രാന്‍സ്ജെന്‍ഡര്‍ ദൃശ്യത, സിസ് ഫെമിനിസ്റ്റ് യാഥാസ്ഥിതികത : ചില വീക്ഷണങ്ങള്‍

 

ഗോള ദേശീയ തലങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന സ്വത്വവിശേഷണത്തിനു ദൃശ്യത ലഭിക്കുന്ന ഈ വേളയില്‍, ഈ ദൃശ്യതയുടെ പലതരത്തിലുള്ള ഭവിഷ്യത്തുകള്‍ അനുഭവിക്കുന്ന, അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന ട്രാന്‍സ്ജെന്‍ഡര്‍, ജെന്‍ഡര്‍ ഫ്‌ലൂയിഡ് വ്യക്തികളോടൊപ്പം ഐക്യരാഷ്ട്രീയം പണിതുയര്‍ത്തണമെങ്കില്‍ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളിലെ കാലാകാലങ്ങളായുള്ള അസമത്വപ്രവണതകള്‍ തുറന്നുപരിശോധിക്കേണ്ടതുണ്ട്. മറ്റു ചില രാജ്യങ്ങളുടെ അനുഭവങ്ങള്‍ പരിശോധിക്കുന്നതിലൂടെ ട്രാന്‍സ്ജെന്‍ഡര്‍-ഫെമിനിസ്റ്റ് ഐക്യരാഷ്ട്രീയത്തിനു ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലുള്ള ആവശ്യകതയും, സാധ്യതകളും ഈ ലേഖനത്തില്‍ ആരായുന്നു. ഇവിടെ ട്രാന്‍സ്ജെന്‍ഡര്‍, ഫെമിനിസ്റ്റ് എന്നീ സ്വത്വരാഷ്ട്രീയ വിശേഷണങ്ങള്‍ ഞാന്‍ രണ്ടായി ഉപയോഗിക്കുന്നത് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമല്ല എന്ന അര്‍ത്ഥത്തിലല്ല എന്നാദ്യം തന്നെ വ്യക്തമാക്കട്ടെ. ചരിത്രപരമായി ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വരാഷ്ട്രീയസമരണങ്ങള്‍ക്കു സിസ്-പ്രബല ഫെമിനിസ്റ്റ് ധാരയുടെ രക്ഷാകര്‍തൃത്വം എതിര്‍ക്കേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ വേര്‍തിരിവ്.

ട്രാന്‍സ്ജെന്‍ഡര്‍ ദൃശ്യതയുടെ സങ്കീര്‍ണ്ണതകള്‍
അമേരിക്കന്‍ മാസികയായ ടൈം മാഗസിന്‍ 2014ല്‍ ട്രാന്‍സ്ജെന്‍ഡര്‍ ടിപ്പിങ്ങ് പോയിന്റ് എന്ന പ്രതിഭാസത്തെക്കുറിച്ചാണ് കവര്‍ ലേഖനത്തില്‍ പരാമര്‍ശിച്ചത്. ബ്ലാക്ക് ട്രാന്‍സ്ജെന്‍ഡര്‍ അഭിനേതാവ് ലാവെണ്‍ കോക്സായിരുന്നു കവറില്‍. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമരങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും പൊതുധാരയില്‍ നേടിയെടുത്ത അസാമാന്യ ദൃശ്യതയെ വിശേഷിപ്പിക്കാനാണ് ഈപദമുപയോഗിച്ചത്. 2014ല്‍ തന്നെയാണ് ഇന്ത്യന്‍ സുപ്രീം കോടതി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചു ആദ്യമായി വിധിപ്രസ്താവം നടത്തിയതും. എന്നാല്‍ ദേശീയ, ആഗോള തലങ്ങളിലെ ഈ ദൃശ്യത ഒരു മുന്നേറ്റമായി എളുപ്പംവിലയിരുത്താനാകില്ല. 2021ല്‍ അമേരിക്കയില്‍ മറ്റൊരു ടിപ്പിങ്ങ് പോയിന്റ് ആണ് ചര്‍ച്ചാവിഷയമാകുന്നത്: അമേരിക്കന്‍ നിയമചരിത്രത്തില്‍ ആദ്യമായി ഇതേ വര്‍ഷം തന്നെ പല സംസ്ഥാനങ്ങളിലായി നൂറിലേറെ ട്രാന്‍സ്-വിരുദ്ധ ബില്ലുകളാണ് വിവിധ നിയമസഭകളില്‍ അവതരിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ക്ക് മാതാപിതാക്കളുടെ സമ്മതം വഴി നല്‍കാവുന്ന ഹോര്‍മോണ്‍ തെറാപ്പിയും ശസ്ത്രക്രിയയും, ട്രാന്‍സ്ജെന്‍ഡര്‍ സ്‌കൂള്‍കുട്ടികള്‍ക്ക് സ്വയംപ്രഖ്യാപിത ജന്‍ഡറില്‍ മത്സരിക്കാനുള്ള അവകാശം, സ്വയപ്രഖ്യാപിത ജന്‍ഡറില്‍ ഡ്രസിങ് റൂമുകള്‍, ബാത്‌റൂമുകള്‍ പോലുള്ള സമ-ജന്‍ഡര്‍ ഇടങ്ങളില്‍ പ്രവേശിക്കാനുള്ള അവകാശം–ഇതൊക്കെയാണ് നിയമങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്. യൂ കെയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശങ്ങള്‍ നിര്‍ണ്ണയിക്കുന്ന ജെന്‍ഡര്‍ റെക്കഗ്‌നിഷന്‍ ആക്ട് ഭേദഗതിക്ക് എതിരെ ശക്തമായ ട്രാന്‍സ് വിരുദ്ധ പ്രതിഷേധങ്ങളാണ് നടന്നത്. ഈ ആക്ടില്‍ മെഡിക്കല്‍ സാക്ഷ്യപത്രം ഇല്ലാതെ പൗരന്മാരുടെ ജന്‍ഡര്‍ സ്വയംപ്രഖ്യാപിതമാക്കാനായുള്ള നീക്കമാണ് ഏറ്റവും വിവാദമായത്. ട്രാന്‍സ് കൂട്ടായ്മകളുടെ വാദങ്ങള്‍ കണക്കിലെടുക്കാതെ ഒടുവില്‍ മെഡിക്കല്‍ സാക്ഷ്യപത്രം വേണമെന്ന് 2020ല്‍ സര്‍ക്കാര്‍ നിര്‍ണ്ണയിച്ചു. ഇന്ത്യയിലും ഘഏആഠഝ ഗ്രൂപ്പുകളുടെ പ്രതിഷേധങ്ങള്‍, വിദഗ്ധ കമ്മിറ്റിയുടെ ഉപദേശങ്ങള്‍ എന്നിവയൊന്നും വകവെക്കാതെയാണ് സര്‍ക്കാര്‍ 2019ലെ ട്രാന്‍സ്ജെന്‍ഡര്‍ അവകാശസംരക്ഷണ ബില്‍ പാസ്സാക്കിയത്. ഇവിടെയും തിരിച്ചറിയല്‍ രേഖകളില്‍ ജെന്‍ഡര്‍ മാറ്റുവാനായി മെഡിക്കല്‍ പരിശോധനയും ലിംഗ ശസ്ത്രക്രിയയും നിബന്ധനയാക്കിയിട്ടുണ്ട്. മാത്രമല്ല, വീടുവിട്ടു താമസിക്കാനായി കോടതിവിധിയുടെ ആവശ്യം, ട്രാന്‍സ് വ്യക്തികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കു ലഘുശിക്ഷ മാത്രം എന്നിങ്ങനെ ട്രാന്‍സ് വ്യക്തികളെ പ്രതികൂലമായി ബാധിക്കുന്ന മറ്റു പല നിബന്ധനകളും ഈ ആക്ടിന്റെ ഭാഗമായിട്ടുണ്ട്. പൊതുവെയുള്ള പുരോഗമനപരമായ മനുഷ്യാവകാശ മുന്നേറ്റങ്ങളുടെ ഭാഗമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും അംഗീകാരം ലഭിക്കുന്നതാണ് ഏറ്റവും അഭികാമ്യം. എന്നാല്‍ പല രാജ്യങ്ങളിലും ട്രാന്‍സ്ജെന്‍ഡര്‍ അംഗീകാരം വന്നിട്ടുള്ളതു വൈരുധ്യം നിറഞ്ഞ, പലപ്പോഴും ഉപരിപ്ലവമായ രീതികളിലാണെന്നു ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്.
ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരുകള്‍ പൊതുധാരയില്‍ പേരും അംഗീകാരവും നേടുമ്പോഴും ഇതിനെ പിങ്ക് വാഷിംഗ്’ എന്ന പ്രയോഗത്തിലൂടെ പ്രശ്‌നവത്ക്കരിക്കുന്നുണ്ട് പല പൊതുപ്രവര്‍ത്തകരും ഗവേഷകരും. രണ്ടായിരങ്ങളില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന പുരോഗമനവാദ ഇടതുഭരണങ്ങള്‍ പിങ്ക് പ്രവാഹം എന്ന് പിന്നീട് വിശേഷിപ്പിക്കപെട്ടിട്ടുണ്ട്. എന്നാല്‍ അര്‍ജന്റീന പോലുള്ള രാജ്യങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ജന്‍ഡര്‍ അഫര്‍മേറ്റിവ് ശസ്ത്രക്രിയക്ക് സര്‍ക്കാര്‍ അംഗീകാരമുണ്ടെങ്കിലും, അബോര്‍ഷന്‍, സ്വവര്‍ഗ്ഗാനുരാഗം എന്നീ വിഷയങ്ങളില്‍ ഭരണകൂടം ക്രിസ്ത്യന്‍ മതപ്രസ്ഥാനങ്ങളുടെ എതിര്‍പ്പുകള്‍ വകവെച്ചു പിന്നോക്ക നിലപാടുകള്‍ വച്ചുപുലര്‍ത്തുന്നത് കാണാം(ഫ്രീഡ്മാന്‍ 2019). ഇസ്ലാമിക ഭരണകൂടമുള്ള ഇറാനില്‍ സ്വവര്‍ഗ്ഗാനുരാഗം, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിത്വം എന്നിവ മാനസികരോഗങ്ങളായി കാണുകയും, ശസ്ത്രക്രിയ അതിനൊരു ചികിത്സയുമായാണ് അംഗീകരിച്ചിരിക്കുന്നത് (അഫ്‌സനെ നജ്മബാദിയുടെ ഗവേഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്). ഇവിടങ്ങളിലെ ട്രാന്‍സ്ജെന്‍ഡര്‍ അനുഭവങ്ങള്‍ക്കു ഇന്ത്യയും, പ്രത്യേകിച്ച് കേരളവുമായി പല സാമ്യങ്ങളുണ്ട്. ട്രാന്‍സ് വിരുദ്ധത പല രീതികളിലും ഊട്ടിയുറപ്പിക്കുന്ന ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം എന്നാല്‍ പാക്കിസ്ഥാനെ തച്ചുടക്കും എന്നൊക്കെ പ്രഖ്യാപിക്കുന്ന, കാവിവസ്ത്രം ധരിച്ചു രാഷ്ട്രീയത്തിലിറങ്ങുന്ന, കിന്നര്‍ അഖാഡകള്‍ സ്ഥാപിക്കുന്ന ലക്ഷ്മി ത്രിപാഠി ഉള്‍പ്പടെയുള്ള ചില ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വപ്രകടനങ്ങളെ ദേശീയമായി ആഘോഷിക്കുന്നുമുണ്ട് (ഭട്ടാചാര്യ 2019). ത്രിപാഠി നയിക്കുന്ന കിനീര്‍ സര്‍വീസസ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ നിര്‍മ്മാണാത്മകമായ നല്ല ദേശീയ പൗരന്മാരായി ചിത്രീകരിക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തൊഴില്‍മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കുന്നത് ഉപയോഗപ്രദമാണെങ്കിലും ഈ ആനുകൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്ന ഹിന്ദുത്വ-ദേശീയ-കച്ചവട കൂട്ടായ്മകള്‍ എന്തൊക്കെയാണ് എന്ന് പരിശോധിക്കേണ്ടതുണ്ട്. ലാറ്റിന്‍ അമേരിക്കന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എല്‍.ഡി.എഫ് ഉള്‍പ്പടെയുള്ള കേരളത്തിലെ പുരോഗമനവാദം ഉന്നയിക്കുന്ന ഇടതുപ്രസ്ഥാനങ്ങളും സമരങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ ദൃശ്യതയെ എങ്ങനെയാണ് ഉപയോഗപ്പെടുത്തുന്നത് എന്നും വീക്ഷിക്കേണ്ടതുണ്ട്. വിഹാന്‍ പീതാംബര്‍, അഹാന മേഖല്‍ പോലുള്ള  LGBTQ പൊതുപ്രവര്‍ത്തകര്‍ കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമപദ്ധതികളുടെ പരാജയങ്ങളെക്കുറിച്ചു എഴുതിയിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ക്ക് ട്രാന്‍സ് പുരുഷന്മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാനാവാത്തതും ശ്രദ്ധേയമാണ്. ഏറ്റവും അടുത്തായി ഉണ്ടായ അനന്യയുടെ ആത്മഹത്യയും കേസ് അന്വേഷണത്തില്‍ വന്ന ഗുരുതര വീഴച്ചകളും, അന്വേഷിക്കാതെ പോകുന്ന ട്രാന്‍സ് മരണങ്ങളും സര്‍ക്കാറിന്റെ ട്രാന്‍സ്-ഉദാര നിലപാടിനെ സംശയാത്മകമായി കാണുവാന്‍ പ്രേരിപ്പിക്കുന്നു.

ട്രാന്‍സ് സമരങ്ങളും സിസ് ഫെമിനിസവും
ചുരുക്കത്തില്‍, ട്രാന്‍സ്ജെന്‍ഡര്‍ ദൃശ്യതയോടൊപ്പം ആഗോളതലത്തില്‍ ട്രാന്‍സ് വിരുദ്ധതയും സങ്കീര്‍ണ്ണമായ രീതികളില്‍ സ്ഥാപിതമാകുന്നതായി കാണാം. ഇവിടെ ഏറ്റവും ശ്രദ്ധേയം അമേരിക്കയിലും യൂ കെയിലും ‘ഫെമിനിസ്റ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരാണ് ജെന്‍ഡര്‍ സ്വയനിര്‍ണ്ണയത്തിനെതിരെ ഏറ്റവും ശക്തമായി പ്രതിഷേധിച്ചത് എന്നതാണ്. ജനനം മുതല്‍ സമൂഹം സ്ത്രീകളായി കാണാത്ത, പുരുഷാനുകൂല്യങ്ങള്‍ അനുഭവിക്കുന്ന വ്യക്തികളാണ് ട്രാന്‍സ് സ്ത്രീകള്‍ എന്നതിനാല്‍ അവര്‍ക്കു സിസ് സ്ത്രീകളുമായി സമാനത പുലര്‍ത്താനാകില്ല, ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ യഥാര്‍ത്ഥ സ്ത്രീകളല്ല, മറിച്ചു സിസ് സ്ത്രീകളുടെ ഇടങ്ങള്‍ കയ്യേറുന്നവരാണ്, ജെന്‍ഡര്‍ സ്വയനിര്‍ണ്ണയം അക്രമികളായ പുരുഷന്മാര്‍ക്ക് ആള്മാറാട്ടത്തിലേര്‍പ്പെടുവാന്‍ അവസരം നല്‍കുന്നു എന്നീ വാദങ്ങളാണ് ഇത്തരം ട്രാന്‍സ്വിരുദ്ധ സ്ത്രീവാദികളുടെ മുഖമുദ്ര. ഇത്തരം വാദങ്ങള്‍ സിസ്-പ്രബല ശാരീരിക മാനദണ്ഡങ്ങള്‍ പാലിക്കാത്ത ട്രാന്‍സ് സ്ത്രീകളെ കുറ്റവാളികളായി കാണുകയും, പുരുഷയിടങ്ങളില്‍ സ്ഥാനംതേടുന്ന ട്രാന്‍സ് പുരുഷന്മാരുടെ അനുഭവങ്ങള്‍ പാടെ അവഗണിക്കുകയും ചെയ്യുന്നു. ഹാരി പോട്ടര്‍ പുസ്തക പരമ്പരയിലൂടെ ആഗോളതലത്തില്‍ ചെറുപ്പക്കാരുടെ ആരാധനാപാത്രമായ ജെ. കെ. റൗളിങ്, തന്റെ ശക്തമായ എഴുത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും മൂന്നാം ലോക ഫെമിനിസ്റ്റ് ചിന്തകളെ പാശ്ചാത്യലോകത്തിന്റെ പൊതുധാരയില്‍ ചര്‍ച്ചാവിഷയമാക്കുവാന്‍ സഹായിച്ച നൈജീരിയന്‍ എഴുത്തുകാരി ചിമമാണ്ട ങ്കോസി അടീച്ചെ(Chimamanda Ngozi Adichie) എന്നിവര്‍ മുന്‍നിരയില്‍ നില്‍ക്കുന്നു എന്നത് ഇത്തരം ട്രാന്‍സ്ജെന്‍ഡര്‍-ഫെമിനിസ്റ്റ് സംഘര്‍ഷങ്ങള്‍ക്കു കൂടുതല്‍ ദൃശ്യതയും സ്വീകാര്യതയും നല്‍കിയിട്ടുണ്ട്. സ്ത്രീത്വമെന്നത് ഗര്‍ഭശേഷിയുള്ള ജനനേന്ദ്രിയങ്ങള്‍ മാത്രമല്ലെന്നു ദശാബ്ദങ്ങളായി വാദിച്ച ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് വിരുദ്ധമായാണ് ജീവശാസ്ത്രപരമായി ഫീമെയില്‍ ശരീരഘടനയുള്ളവര്‍ക്ക് മാത്രമുള്ളതാണ് ഫെമിനിസ്റ്റ് ഇടങ്ങളും സ്ത്രീപദവിയും എന്ന് ഇവര്‍ വാദിക്കുന്നത്. 2019ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ നടത്തിയ വിമന്‍സ് മാര്‍ച്ചില്‍ സിസ് സ്ത്രീകള്‍ യോനിയെ പ്രതിനിധീകരിക്കുന്ന പിങ്ക് നിറത്തിലുള്ള ‘പുസ്സി’ തൊപ്പികള്‍ ധരിച്ചത് വിവാദമായത് ഈ പശ്ചാത്തലത്തിലാണ്. എല്ലാ സ്ത്രീകളെയും പ്രതിനിധീകരിക്കുന്ന വിമന്‍സ് മാര്‍ച്ച് പോലുള്ള ഒരു സമരത്തില്‍ ഫീമെയില്‍ ജനനേന്ദ്രിയം പ്രതീകമാകുന്നതിന്റെ രാഷ്ട്രീയമെന്താണെന്നു ട്രാന്‍സ്ജെന്‍ഡര്‍, ജെന്‍ഡര്‍ ഫ്‌ലൂയിഡ് അണികള്‍ ചോദ്യമുന്നയിച്ചു (പിങ്ക് നിറത്തിലുള്ള ഗുഹ്യഭാഗം ഉള്ളത് വെളുത്തവര്‍ മാത്രമാണെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു). ‘ട്രാന്‍സ് സ്ത്രീകളും സ്ത്രീകളാണ്’ എന്ന് പ്രസ്താവിക്കാന്‍ എന്തുകൊണ്ട് മടിക്കുന്നു എന്ന ഈ ചോദ്യം ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ, സമരചരിത്രത്തിന്റെ അടിത്തറകളെ പുനഃവീക്ഷിക്കാനുള്ള സുപ്രധാന അവസരമാണ്. സ്ത്രീ എന്ന വിശേഷണം, അതിലുള്‍പ്പെടുന്ന ജീവിതാനുഭവങ്ങള്‍, സ്വത്വങ്ങള്‍ എന്നിവയൊക്കെ ഫെമിനിസ്റ്റുകള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത് ആദ്യമായല്ല.
സാമൂഹികവ്യവസ്ഥയില്‍ വ്യത്യസ്ത തലങ്ങളില്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഒരുപോലെ അനുഭവപ്പെടുന്നതല്ല ജെന്‍ഡര്‍ സ്വത്വവും പുരുഷമേധാവിത്വവും എന്നത് ബ്ലാക്ക്, ദളിത്, സ്ത്രീവാദികളാണ് ഏറ്റവും ശക്തമായി ഉന്നയിച്ചിരിക്കുന്നത്. ജെന്‍ഡര്‍’ എന്ന വിശേഷണം ആരുടേയും തറവാട്ടുസ്വത്തല്ലെന്നു വെളുത്തവംശീയ/സവര്‍ണ്ണ ഫെമിനിസ്റ്റ് പൊതുധാരയോട് അവര്‍ ഉറക്കെപ്പറഞ്ഞു. പുരുഷാധിഷ്ഠിത സമൂഹം പ്രദാനം ചെയ്യുന്ന കുലസ്ത്രീ പദവിയും, അത് നേടിത്തരുന്ന സംരക്ഷണവും അനുഭവിച്ചുവന്ന സ്ത്രീകളുടെ അനുഭവങ്ങളും, സ്ത്രീയെന്ന പദവിപോലും ലഭിക്കാതെ വെറും ഉത്പന്നവസ്തുവായി മാത്രം കരുതപ്പെട്ടു വന്ന അടിമത്വവിധേയരായ സമുദായങ്ങളിലെ സ്ത്രീകളുടെ അനുഭവങ്ങളും ‘ജെന്‍ഡര്‍’, ‘സ്ത്രീ’ എന്നീ വാര്‍പ്പുകളിലൂടെ ഏകീകൃതമാക്കുന്നതു തങ്ങളുടെ ചരിത്രങ്ങളും ജീവിതാനുഭവങ്ങളും നിശ്ശബ്ദമാക്കികൊണ്ടാണെന്നു ഏഞ്ചലാ ഡേവീസ്, ഹോര്‍ട്ടന്‍സ് സ്പില്ലര്‍ പോലുള്ള ചിന്തകര്‍ എണ്‍പതുകളില്‍ തൊട്ടേ വാദിച്ചു. സ്ത്രീസ്വത്വങ്ങളിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ പലതാണ്. സമാനത മാത്രം അടിസ്ഥാനമാക്കിയുള്ള സമത്വം അല്ലാതെ, നമുക്കിടയിലുള്ള വ്യത്യസ്തതകളും വൈരുധ്യങ്ങളും മായ്ക്കാത്ത, ഭരണകൂടങ്ങള്‍ കണക്കെടുപ്പിനായി നിശ്ചയിക്കുന്ന വംശീയ, ജാതീയ വിഭാഗങ്ങള്‍ക്കപ്പുറമുള്ള ഐക്യരാഷ്ട്രീയമാണ് അവര്‍ മുന്നോട്ടുവച്ചത്. ട്രാന്‍സ് സ്ത്രീകളെ സ്ത്രീകളല്ലാതാക്കുമ്പോള്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ജെന്‍ഡര്‍ മിഥ്യയാണെന്നു അര്‍ത്ഥമാക്കുമ്പോള്‍, ഇത്തരം വിപ്ലവകരമായ, ഇന്റര്‍സെക്ഷണല്‍ വീക്ഷണത്തെയും തിരസ്‌കരിക്കുകയാണ് മുഖ്യധാരാ ഫെമിനിസ്റ്റുകള്‍. സ്തീകളായി സമൂഹം അടയാളപ്പെടുത്തിയ, ജനനേന്ദ്രിയങ്ങള്‍ മൂലം സമൂഹത്തില്‍ പുനരുത്പാദന ബാദ്ധ്യതകളുടെ ഭീകരത അനുഭവിക്കുന്നവര്‍ നേരിടുന്ന സവിശേഷമായ പ്രശ്‌നങ്ങളെക്കുറിച്ചു സംവാദങ്ങളും സമരങ്ങളും വേണ്ടതുതന്നെയാണ്. എന്നാല്‍ ഈ സമരങ്ങളില്‍, ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്ന ട്രാന്‍സ്ജെന്‍ഡര്‍ പുരുഷന്മാര്‍, ജെന്‍ഡര്‍ ഫ്‌ലൂയിഡ് വ്യക്തികള്‍, ഇന്റര്‍സെക്‌സ് വ്യക്തികള്‍, ഈ വിശേഷണങ്ങളാല്‍ എളുപ്പം അടയാളപ്പെടുത്താനാകാത്തവര്‍, എന്നിവരൊക്കെ പങ്കുവഹിക്കേണ്ടതുണ്ട്. ഇത് കണക്കിലെടുക്കാതെ, ആഗോളതലത്തില്‍ ‘സ്ത്രീകള്‍ മാത്രമുള്ള’ ഇടങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടം ഇത്തരം സമരങ്ങളുടെ മുഖമുദ്രയാകുന്നതെങ്ങിനെയാണ് എന്നത് വിമര്‍ശനപരമായി വീക്ഷിക്കേണ്ടതുണ്ട്.

സ്ത്രീ ഇടങ്ങളുടെ ‘സംരക്ഷണം’ ആരുടെ ആവശ്യമാണ്?
മനുഷ്യത്വരഹിതമായ, അശാസ്ത്രീയമായ ടെസ്റ്റോസ്റ്ററോണ്‍ പരിശോധനകള്‍ ഇല്ലാതെ സ്വയംപ്രഖ്യാപിത ജന്‍ഡറില്‍ കായികാഭ്യാസങ്ങളില്‍ പങ്കെടുക്കുക, സ്വയംപ്രഖ്യാപിത ജന്‍ഡറില്‍ ടോയ്ലറ്റുകള്‍ ഉപയോഗിക്കുക, ജെന്‍ഡര്‍ വിഭജനങ്ങളില്ലാത്ത ടോയ്ലറ്റുകള്‍ സ്ഥാപിക്കുക എന്നീ ട്രാന്‍സ്ജെന്‍ഡര്‍ ആവശ്യങ്ങളെ പ്രബല ഫെമിനിസ്റ്റ് രാഷ്ട്രീയതാല്പര്യങ്ങള്‍ പാടെ എതിര്‍ക്കുന്നത് അമേരിക്കയിലും യൂ കെയിലും സംഘര്‍ഷങ്ങള്‍ക്കിടയായി. ഇന്ത്യയില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമരങ്ങളും വ്യക്തികളും സര്‍ക്കാര്‍ അംഗീകാരം വഴി മുഖ്യധാരാ രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തുന്ന വേളയില്‍ ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളും ഈ വിഷയങ്ങളെക്കുറിച്ചുള്ള നിലപാട് വ്യക്തമാക്കി ട്രാന്‍സ്ജെന്‍ഡര്‍ സ്വത്വരാഷ്ട്രീയത്തോടു ഐക്യദാര്‍ദ്ദ്യം പുലര്‍ത്തേണ്ടതുണ്ട്. ഒരു സവര്‍ണ്ണ സിസ് സ്ത്രീ ഫെമിനിസ്റ്റ് ഗവേഷക എന്ന നിലയില്‍ ഞാന്‍ മറ്റു ഫെമിനിസ്റ്റ് സഹപ്രവര്‍ത്തകരോട് ഇതേക്കുറിച്ചു സംസാരിക്കുമ്പോള്‍ പലപ്പോഴും ഇത്തരം വിഷയങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനുള്ള വിമുഖത അവര്‍ പ്രകടിപ്പിക്കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. പ്രബല വിഭാഗങ്ങളില്‍നിന്നുമുള്ള സ്ത്രീകളുടെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സവര്‍ണ്ണ ഹിന്ദു സ്ത്രീകളുടെ സംരക്ഷണം സവര്‍ണ്ണ മധ്യവര്‍ഗ്ഗ പുരുഷാധികാരശ്രേണികളെ ഊട്ടിയുറപ്പിക്കാനായി എങ്ങിനെയൊക്കെ ആയുധവത്ക്കരിക്കപ്പെടുന്നു എന്നു നമുക്കറിയാം. തൊഴിലിടങ്ങളില്‍ സ്ത്രീസംരക്ഷണം ഉറപ്പാക്കുന്ന 2013ലെ സെക്ഷ്വല്‍ ഹരാസ്മെന്റ് ആക്ട് ഇത്തരമോരു ഇടപെടലാകുന്നതെങ്ങിനെ എന്ന് ജെന്നി റൊവീന അപഗ്രഥിച്ചിട്ടുണ്ട്. സ്വയംപ്രഖ്യാപിത ജെന്‍ഡര്‍ സ്ത്രീയിടങ്ങള്‍ക്കു ഭീഷണിയായി കാണുന്നതില്‍ ഇങ്ങനെ പല സമത്വവിരുദ്ധ പ്രവണതകളും പ്രവര്‍ത്തിക്കുന്നുണ്ട്; സ്ത്രീഎന്നതിനെ ഏകജാതീയമായ സ്വത്വമായി കാണുക, അതിനെ ലിംഗപദവിയാക്കി ചുരുക്കുക, സ്ത്രീ സംരക്ഷണം എന്ന കാരണമുപയോഗിച്ചു സ്ത്രീയിടങ്ങളുടെ കാവലാളുകളായി സവര്‍ണ്ണ-പുരുഷാധികാര പ്രസ്ഥാനങ്ങളെ ശാക്തീകരിക്കുക എന്നിവയാണവ. എന്നാല്‍ അസംഘടിത മേഖലകളില്‍ കഠിന ജോലിചെയ്യുന്ന, തെരുവില്‍ സമരം ചെയ്യുന്ന (അതായത് ‘അന്തര്‍’ജനങ്ങള്‍ അല്ലാത്ത) ദളിത്-ബഹുജന്‍ സ്ത്രീകള്‍ക്ക് ഇത്തരം വേര്‍തിരിച്ചുള്ള ‘സ്ത്രീസംരക്ഷണം’ എന്നത് ഒരിക്കലും പ്രാവര്‍ത്തികമോ അഭികാമ്യമോ അല്ല സംരക്ഷിതം’ എന്ന് സവര്‍ണ്ണ സിസ് സ്ത്രീകള്‍ കല്പിക്കുന്ന സ്ത്രീയിടങ്ങളില്‍ ജാതീയ, വംശീയ, ദേശീയ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുന്നവരാണിവര്‍. സംരക്ഷണം എന്നതിനുപരി സവര്‍ണ്ണ-പുരുഷാധിപത്യ സമൂഹത്തില്‍ അനിവാര്യമായ അപായങ്ങളെ സംഘടിതമായ ഐക്യരാഷ്ട്രീയത്തിലൂടെ നേരിടുക എന്ന സമരതന്ത്രമാണ് ചരിത്രപരമായി ദളിത്-ബഹുജന്‍ സ്ത്രീകള്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ സമരങ്ങളുടെ ലോകവീക്ഷണത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍-സിസ് ഫെമിനിസ്റ്റ് ഐക്യരാഷ്ട്രീയം തികച്ചും സ്വാഭാവികവും അത്യന്താപേക്ഷിതവുമാണ്. ഉദാഹാരണത്തിനു, സിസ് സ്ത്രീകള്‍, ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍, ഗേ പുരുഷന്മാര്‍, ഈ വിശേഷണങ്ങളാല്‍ എളുപ്പം അടയാളപ്പെടുത്താനാകാത്തവ രൊക്കെ ഉള്‍പ്പെടുന്നതായിരുന്നു ദളിത്-ബഹുജന്‍ ഭൂരിപക്ഷമുണ്ടായിരുന്ന തൊണ്ണൂറുകളിലെയും രണ്ടായിരങ്ങളിലെയും ലൈംഗീക തൊഴിലാളി സമരങ്ങള്‍. ലൈംഗീകത്തൊഴിലാളിയും ആക്ടിവിസ്റ്റുമായ നളിനി ജമീല LGBTQ ഇടങ്ങളില്‍ ഇന്നും ഒരു സജ്ജീവ സാന്നിധ്യമാണ്.
ജന്‍ഡര്‍ അഫര്‍മേറ്റിവ് ശസ്ത്രക്രിയ നിയമപരമാക്കുമ്പോഴും അബോര്‍ഷന്‍ അനുവദിക്കാത്ത അര്‍ജന്റീനയിലും സമരയിടങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ സിസ് സ്ത്രീ ഐക്യരാഷ്ട്രീയങ്ങള്‍ ഉടലെടുക്കുന്നത് കാണാം. പെണ്‍കൊലപാതകങ്ങള്‍ക്കെതിരെ 2014ല്‍ തുടങ്ങിയ നി ഉന മെനോസ് (Ni Una Menos  ഇനി ഒരുവള്‍ പോലും) എന്ന സമരത്തിന്റെ സംഘാടകര്‍ അവര്‍ ട്രാന്‍സ്ജെന്‍ഡര്‍, ട്രാവെസ്റ്റി (travesti ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ ഉപയോഗിക്കുന്ന പ്രാദേശിക സ്വത്വവിശേഷണം) സ്ത്രീകള്‍ നേരിടുന്ന അക്രമങ്ങള്‍ക്കെതിരെയുമാണ് പ്രതികരിക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് (ഗാഗോ 2020). സ്വന്തം ശരീരത്തിന്മേലുള്ള പരമാധികാരം സിസ് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഒരുപോലെ വേണമെന്ന് ട്രാന്‍സ് ആക്ടിവിസ്റ്റുകളും ഉള്‍പ്പെടുന്ന കൂട്ടായ്മകള്‍ വാദിച്ചു. 2020ല്‍ അര്‍ജന്റീനയില്‍ അബോര്‍ഷന്‍ നിയമപരമാക്കിയത് ഇത്തരം കൂട്ടായ്മകളുടെ വിജയമാണ്. രക്ഷകര്‍തൃത്വം, അവഗണന, കുറ്റവാളിയാക്കല്‍ എന്നിങ്ങനെയുള്ള നിലപാടുകള്‍ മാറ്റിവെച്ചു ഫെമിനിസ്റ്റ് സമരങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ സമരങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നതിന്റെ വിപ്ലവകരമായ സാധ്യതകളാണ് ഇവിടെ കാണാനാവുന്നത്.

കേരളത്തിലെ സാധ്യതകള്‍
പുരോഗമനപരമായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ അംഗീകരിക്കുന്ന, മാതൃകാപരമായ ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിലെ ഇടതു സര്‍ക്കാരിന് പൊതുസമൂഹം നല്‍കുമ്പോഴും, ഇന്ത്യന്‍ ലിബറല്‍ സംവാദങ്ങളില്‍ കേരളം പുകഴ്ത്തപ്പെടുമ്പോഴും കേള്‍ക്കാതെ പോകുന്നത് കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ദുരിതങ്ങളാണ്. കടലാസിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ല എന്നതിലുപരി, ലിംഗ വീണ്ടെടുപ്പ് ശസ്ത്രക്രിയയും, സാമ്പത്തിക ആനുകൂല്യങ്ങളും, സംവരണവും, അയല്‍ക്കൂട്ട സ്വയംതൊഴില്‍ സംരംഭങ്ങള്‍ പോലുള്ള നിര്‍മ്മാണാത്മകമായ ഇടപെടലുകളും ഒക്കെയായി ട്രാന്‍സ്ജെന്‍ഡര്‍ രാഷ്ട്രീയ കര്‍തൃത്വത്തെ സര്‍ക്കാര്‍ നിര്‍വീര്യമാക്കുന്നുണ്ടോ എന്ന ചോദ്യവും ഉന്നയിക്കേണ്ടതുണ്ട്. തൊഴിലാളിവര്‍ഗ്ഗ സിസ് സ്ത്രീകളെ ഇതുപോലെ ഗുണഭോക്താക്കളും കുടുംബശ്രീയിലെ ചെറുവ്യവസായികളും മാത്രമായി ഒതുക്കുകയും, യൂണിയന്‍, പാര്‍ട്ടി ഇടങ്ങളില്‍ പുരുഷമേധാവിത്വം വച്ചുപുലര്‍ത്തുകയും, വികസന താല്‍പര്യങ്ങള്‍ക്കായി ദളിത്- ആദിവാസി-ബഹുജന്‍ സ്ത്രീസമരങ്ങളെ അടിച്ചമര്‍ത്തുകയും ചെയ്തു പുരോഗമനാരാഷ്ട്രീയം നടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ജെ ദേവിക, ജെന്നി രോവീന, കാര്‍മല്‍ ക്രിസ്റ്റി, രേഖാ രാജ് എന്നീ ഫെമിനിസ്റ്റ് ചിന്തകര്‍ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ, പ്രത്യേകിച്ച് ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ ഇതേ രീതിയില്‍ അംഗീകാരത്തിന്റെ മറവില്‍ അരികുവത്ക്കരിക്കുകയാണോ എന്ന ചോദ്യം ചോദിക്കേണ്ടതുണ്ട്. സിസ് സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഒത്തുചേര്‍ന്നു എതിര്‍ക്കേണ്ടതാണ് ഈ പ്രവണതയെ. സിസ്പുരുഷന്മാര്‍ക്കു ലഭ്യമായ എല്ലാ ജനാധിപത്യ സംവിധാനങ്ങളിലും രാഷ്ട്രീയ ഇടപെടലുകള്‍ നടത്താനുള്ള സാഹചര്യം സിസ് സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ക്കും ഉണ്ടാകണം. സ്വയംതൊഴില്‍ പദ്ധതികള്‍ നടപ്പാക്കി ലൈംഗീക തൊഴില്‍ പോലുള്ള മാന്യ’മല്ലാത്ത ജോലി വിട്ടു ട്രാന്‍സ്ജെന്‍ഡര്‍ മലയാളികളെ നല്ല പൗരന്മാരാകുവാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍, ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കും സിസ്‌സ്ത്രീകള്‍ക്കും ഒരുപോലെ ആവശ്യമുള്ള ലൈംഗീക തൊഴിലാവകാശങ്ങള്‍ സമരമണ്ഡലങ്ങളില്‍ അദൃശ്യമാകുന്നു എന്ന സ്ഥിതിവിശേഷം സൂചിപ്പിക്കുന്നത് ഫെമിനിസ്റ്റ്-ട്രാന്‍സ്ജെന്‍ഡര്‍ ഐക്യരാഷ്ട്രീയത്തിന്റെ അഭാവമാകാം.

തുര്‍ക്കിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ – സിസ് ഫെമിനിസ്റ്റ് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പതിവാകവേ, വര്‍ഷാവര്‍ഷം നടക്കുന്ന തൊഴിലാളിവര്‍ഗ്ഗ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളുടെയും സിസ്ജെന്‍ഡര്‍ സ്ത്രീകളുടെയും കൊലപാതകങ്ങള്‍, പുരുഷാധിഷ്ഠിത എതിര്‍ലിംഗാധിഷ്ഠിത സമൂഹത്തില്‍ അവര്‍ നേരിടുന്ന അക്രമങ്ങള്‍- ഇതൊക്കെ രണ്ടു സമരങ്ങളും ഒന്നായി ചെറുക്കേണ്ട പ്രവണതകള്‍ ആണെന്ന് അസ്ലി സെങ്കിന്‍ അഭിപ്രായപ്പെടുന്നു. ഈ നിരൂപണം കേരളത്തിലും ബാധകമാണ്: 2017ല്‍ വാളയാറില്‍ ലൈംഗീകാക്രമണം നേരിട്ട, ദുരൂഹമായ സാഹചര്യങ്ങളില്‍ മരണപ്പെട്ട രണ്ടു മക്കള്‍ക്കും നീതി ലഭിക്കാനായി ഇന്നും അവരുടെ അമ്മ സമരം ചെയ്യുന്നതും, വര്‍ഷാവര്‍ഷം അന്വേഷിക്കപ്പെടാതെ പോകുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ മരണങ്ങളെപ്പറ്റി അവരുടെ സുഹൃത്തുക്കളും സംഘടനകളും ശബ്ദം ഉയര്‍ത്തുന്നതും ഒരേ അധികാരമണ്ഡലങ്ങള്‍ ക്കെതിരെയാണ്. ഇനിയെങ്കിലും ഫെമിനിസ്റ്റ് ഇടങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചാവിഷയങ്ങളാകട്ടെ: അടുത്തുണ്ടായ ട്രാന്‍സ് യുവതി അനന്യയുടെ മരണവും, അന്വേഷണത്തിലെ വീഴ്ചകളും ഒരു ഫെമിനിസ്റ്റ് പ്രശ്‌നമാണെന്ന് ഉറക്കെ പ്രഖ്യാപിക്കേണ്ട സമയം വന്നിരിക്കുന്നു.

ഗ്രന്ഥസൂചി

Anitha, S., Reshma Bharadwaj, J. Devika, Ranjini Krishnan, Nisha P. R., Praveena K. P., Reshma Radhakrishnan, et al. 2008. ‘Gendering Governance or Governing Women? Politics, Patriarchy, and Democratic Decentralisation in Kerala State, India.’ IDRC Grant Number: 102927 –005. Thiruvananthapuram: Centre for Development Studies. http://citeseerx.ist.psu.edu/viewdoc/download;jsessionid=ECD7ADA1BE17A9CEA3A2EA5DC8BA63F8?doi=10.1.1.615.2539&rep=rep1&type=pdf.

Bhattacharya, Sayan. 2019. ‘The Transgender Nation and Its Margins: The Many Lives of the Law.’ South Asia Multidisciplinary Academic Journal, no. 20 (May). https://doi.org/10.4000/samaj.4930.

Christy, Carmel. Sexuality and Public Space in Kerala. Routledge.

Friedman, Elisabeth Jay, ed. 2019. Seeking Rights from the Left: Gender, Sexuality, and the Latin American Pink Tide. Durham, N.C.: Duke University Press. www.dukeupress.edu/seeking-rights-from-the-left?viewby=subject&categoryid=100&sort=newest.

Gago, Verónica. 2020. Feminist International: How to Change Everything. Verso Books.

Mekhal, Ahana. 2021. ‘എത്രയോ വിഷയങ്ങളിൽ സർക്കാറിന്റെ ട്രാൻസ്ജൻഡർ ക്ഷേമസംവിധാനങ്ങൾ വൻപരാജയമാണ് [Transgender Welfare Mechanisms Are a Failure in So Many Ways].’ Newsport.In (blog). July 25, 2021. https://newsport.in/ahana-mekhal-view-on-transgender-problems/.

Mohan, Sunil, 2021. ‘Ala Podcast: LGBTQIA+ ആക്ടിവിസത്തിൻറെ രാഷ്ട്രീയപാഠങ്ങൾ’. Ala (അല), 31 January 2021. http://ala.keralascholars.org/issues/29/podcast-beyond-single-issue-activism/

Moraga, Cherríe, and Gloria Anzaldúa. 2015. This Bridge Called My Back, Fourth Edition: Writings by Radical Women of Color. Fourth edition. SUNY Press.

Najmabadi, Afsaneh. 2013. Professing Selves: Transsexuality and Same-Sex Desire in Contemporary Iran. Duke University Press.

Peethamber,Vihaan. 2018. ‘’This is our right, not a favour’: Kerala’s Shoddy Implementation of Transgender Policy.’ The News Minute, 22 March, 2018. https://www.thenewsminute.com/article/our-right-not-favour-kerala-s-shoddy-implementation-transgender-policy-78348

Raj, Rekha. 2016. ദളിത് സ്ത്രീ   ഇടപെടലുകൾ. Kottayam: D C Books.

Ronan, Wyatt. 2021. ‘BREAKING: 2021 Becomes Record Year For Anti-Transgender Legislation’. Human Rights Campaign (blog), 13 March 2021. https://www.hrc.org/press-releases/breaking-2021-becomes-record-year-for-anti-transgender-legislation

Rowena, Jenny. 2017. ‘What Can We Do With Sexual Violence Hall of Shame?’ Raiot (blog), 21 November, 2017. https://raiot.in/the-sexual-harassment-discourse-a-bahujan-womans-perspective/

Semmalar, Gee Imaan. 2019. ‘Caster Semenya vs IAAF: Believing that testosterone is a superhuman hormone is a masculinist myth. Firstpost, 4 May 2019. ’https://www.firstpost.com/sports/caster-semenya-vs-iaaf-believing-that-testosterone-is-a-superhuman-hormone-is-a-masculinist-myth-6570481.html

Spillers, Hortense J. 1987. ‘Mama’s Baby, Papa’s Maybe: An American Grammar Book.’ Diacritics 17 (2): 65–81. https://doi.org/10.2307/464747.

Zengin, Aslı. 2016. “Mortal Life of Trans/Feminism: Notes on ‘Gender Killings’ in Turkey.” TSQ: Transgender Studies Quarterly 3 (1–2): 266–71.https://doi.org/10.1215/23289252-3334487.

 

ശില്‍പ എം.
ഗവേഷക വിദ്യാര്‍ത്ഥിനി
ഇല്ലിനോയിസ് യൂണിവേഴ്സിറ്റി, ചിക്കാഗോ
യു. എസ്. എ

 

 

COMMENTS

COMMENT WITH EMAIL: 0