Homeചർച്ചാവിഷയം

മണിപ്രവാളകൃതികളും താവഴി സമ്പ്രദായവും

ധ്യകാല കേരളത്തില്‍ നിലനിന്നിരുന്ന താവഴി എന്ന സമ്പ്രദായത്തിന്‍റെ ബ്രാഹ്മണവല്‍ക്കരണവും അതിനുമേല്‍ ആധിപത്യം സ്ഥാപിക്കുന്നതില്‍ മണിപ്രവാള കൃതികളുടെ പങ്കിനെ കുറിച്ചാണ് പ്രസ്തുത ലേഖനത്തിന്‍റെ പ്രതിപാദന വിഷയം. വര്‍ണ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമായ ഒരു സമൂഹത്തില്‍ വരേണ്യ വിഭാഗത്തിന്‍റെ വക്താക്കളാലാല്‍ നിര്‍മ്മിക്കപ്പെട്ട സാഹിത്യവും മറ്റു അനുബന്ധ ശാഖകളും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു ജനതയുടെ നൂറ്റാണ്ടുകളായുള്ള ജീവിതത്തെ ബാധിച്ചുവെന്നുള്ള യാഥാര്‍ഥ്യത്തിനു വളരെ കൃത്യമായ വിശകലനങ്ങള്‍ നല്‍കുന്ന പഠനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, മധ്യകാലകേരളത്തിനെ കുറിച്ചുള്ള അത്തരം പഠനങ്ങള്‍ കുറവായി കാണുന്നു. അതിനാല്‍ പ്രാദേശിക ഭാഷകളില്‍ സാധാരണക്കാര്‍ക്കുകൂടി ലഭ്യമാകുന്ന രീതിയുള്ള പഠനങ്ങള്‍ വളരെ അത്യന്താപേക്ഷികമാണ്.
ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിലുണ്ടായ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മാറ്റങ്ങളും അവയെ തുടര്‍ന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഉണ്ടായിട്ടുള്ള സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങള്‍ക്ക് സ്ത്രീകളുടെയും താഴ്ന്നര ജാതിയില്‍പെട്ടവരുടെയും അവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താനായിട്ടുണ്ടെങ്കിലും അത്തരം മാറ്റങ്ങളുടെയും അക്കാലഘട്ടത്തില്‍ ഉണ്ടായിട്ടുള്ള വ്യവഹാരങ്ങളെ പറ്റിയുമുള്ള പഠനങ്ങള്‍ കേരളചരിത്രത്തില്‍ വളരെ കുറവായി കാണപ്പെടുന്നു.
ബ്രാഹ്മണ്യത്തിന്‍റെ വക്താക്കള്‍ വര്‍ണാശ്രമധര്‍മത്തില്‍ അധിഷ്ഠിതമായ സാമൂഹികവ്യവസ്ഥിയെ ഊട്ടിയുറപ്പിക്കുന്നതിലേക്കായി മധ്യകാല മണിപ്രവാള സാഹിത്യകൃതികളെ പ്രചാരണ മാധ്യമങ്ങളായി ഉപയോഗിച്ച തായി കണക്കാീ. ജാതിയുടെയും ലിംഗവ്യതാസത്തിന്‍റെയും അടിസ്ഥാനത്തിലുള്ള ധാരാളം അക്രമങ്ങള്‍ക്കു പുറമെ ദൈനംദിന ജീവിതത്തില്‍, നേരത്തെ സൂചിപ്പിച്ചതുപോലെ, ജാതിവാദവും ലിംഗഭേദവും പൊതുജനങ്ങളിലും ജനങ്ങളുടെ സ്വകാര്യ ജീവിതത്തിലും ആഴത്തില്‍ കൊത്തിവച്ചിട്ടുണ്ട്.

വൈശികതന്ത്രം, ചന്ദ്രോത്സവം എന്നീ കൃതികള്‍ വേശ്യ കുടുംബങ്ങളിലെ മാതൃദായക ക്രമത്തിനെ കുറിച്ച് പ്രതിപാദിക്കുന്നവയാണ്. മണിപ്രവാള ഭാഷയില്‍ രചിക്കപ്പെട്ട ആദ്യ കൃതികളില്‍ ഒന്നാണ് വൈശികതന്ത്രം. പതിമൂന്നോ പതിനാലോ ശതകങ്ങളില്‍ രചിക്കപ്പെട്ടുന്നു എന്ന് കരുതപ്പെടുന്ന ഈ കൃതിയുടെ രചനാകാലഘട്ടത്തെ കുറിച്ച് ചരിത്രകാരന്മാരുടെ ഇടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ആണ് നിലനില്‍ക്കുന്നത്. വേശ്യാവൃത്തിയെ കുറിച്ച് പ്രതിപാദിക്കുന്ന ഈ കൃതി, അമ്മയില്‍ നിന്ന് മകളിലേക്ക് പാരമ്പര്യമായി വേശ്യാവൃത്തി കൈമാറുന്ന താവഴി ക്രമത്തിനെ കുറിച്ച് സൂചന നല്‍കുന്നു. വേശ്യാഗൃഹങ്ങളിലെ താവഴി സമ്പ്രദായം അവരുടെ വേശ്യാവൃത്തിയിലൂടെ ധനസമാഹാരണതിനെ നിലനിര്‍ത്തുന്നതിനുള്ള ഒരു പ്രധാന മാനദണ്ഡമനാണ്. സ്ത്രീകള്‍ കുടുംബത്തിന്‍റെ അധികാരം വഹിക്കുക എന്നത് വേശ്യ ഗൃഹത്തിന്‍റെ പ്രത്യേകതയാണ്. ശാലിനി ഷായുടെ അഭിപ്രായത്തില്‍ പുരുഷാധിപത്യ കുടുംബങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വേശ്യ കുടുംബങ്ങള്‍ കര്‍ശനമായി മാട്രിഫോക്കല്‍ സ്ഥാപനങ്ങളായിരുന്നു. വേശ്യ എന്ന പദത്തിനോടും വേശ്യാകുടുംബം എന്ന് കേള്‍ക്കുമ്പോള്‍ സാദാരണ ഉണ്ടാകാറുള്ള ‘അറപ്പും’, അത്തരം സ്ത്രീകളോടുള്ള ‘വെറുപ്പും’ നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന സോഷ്യല്‍ സ്റ്റിഗ്മയെ ആണ് സൂചിപ്പിക്കുന്നത്. ശുദ്ധി, അശുദ്ധി, കുലീന, കുലട എന്നീ ലിംഗ അസമത്വത്ത പരമായ സങ്കല്പങ്ങളുടെ പ്രത്യയശാസ്ത്രപരമായ അടിത്തറ വിശകലനം ചെയ്യുക എന്നുള്ളതാണ് ഈ പഠനത്തിന്‍റെ മറ്റൊരു ഉദ്ദേശ്യലക്ഷ്യം.
അമ്മ തന്‍റെ മകള്‍ക്കു വേശ്യാവൃത്തിയുടെ സങ്കീര്‍ണമായ വിശദശാംശങ്ങള്‍ കൈമാറ്റം ചെയ്യുന്നതാണ് വൈശികതന്ത്രത്തിലെ പ്രതിപാദന വിഷയം. തന്‍റെ അമ്മയും അമ്മൂമ്മമാരും പഠിപ്പിച്ച വസ്തുതകള്‍ മകള്‍ക്കു കൈമാറുന്ന ഈ രീതിയില്‍ അമ്മയും മകളും തമ്മിലുള്ള ബന്ധം ഒരമ്മയും മകളും എന്നതിലുപരി തങ്ങളുടെ ജീവിതചര്യയെ കുറിച്ചുള്ള അറിവ് പകര്‍ന്നു നല്‍കാനുള്ള ഉത്തരവാദിത്തമുള്ള ഒരു അദ്ധ്യാപിക കൂടിയാണ്. ഇത് ഒരുതരം ഗുരു-ശിഷ്യ ബന്ധമായി വായിക്കേണ്ടതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ അടുത്ത തലമുറയിലേക്ക് അറിവ് കൈമാറാനുള്ള ഒരു മാധ്യമം കൂടിയായി അമ്മ മാറുന്നു. അമ്മ അവരുടെ മകള്‍ക്ക് തൊഴിലുമായി ബന്ധപ്പെട്ട പ്രത്യേക കഴിവുകള്‍ നേടാന്‍ പ്രാപ്തയാകാന്‍ കൈമാറുന്ന ആശയങ്ങള്‍ തലമുറകളിലൂടെ വാമൊഴിയായി കൈമാറ്റം ചെയ്തതാണെന്ന് കൃതിയില്‍ പരാമര്‍ശിക്കപ്പെടുന്നു.
മുത്തശ്ശി തന്‍റെ മകള്‍ക്ക് അവളുടെ ചെവിയില്‍ രഹസ്യമായി അറിവ് പകര്‍ന്നു കൊടുക്കുന്ന രീതി വളരെ ഉയര്‍ന്ന തരത്തിലുള്ള അറിവുകള്‍ എന്നുകരുതപ്പെട്ടിരുന്ന ഉപനിഷദ്കള്‍ പോലെയുള്ള വിജ്ഞാന മേഖലകള്‍ ഒരു പ്രത്യേകതരം അവകാശമായി സാമൂഹിക ഉയര്‍ന്ന തട്ടില്‍ ഉള്ളവര്‍ക്ക് മാത്രമായി പ്രചരിപ്പിക്കുന്നതിനായുള്ള ഉപാധിയായി മനസ്സിലാക്കപ്പെടുന്നു. ഉപനയനവുമായി ബന്ധപ്പെട്ട ആചാരങ്ങളിലും ഈ രീതി കാണപ്പെടുന്നു. ഇത്തര അവതാരണം വാമൊഴിയായി അടുത്ത തലമുറയിലേക്കു കൈമാറ്റം നല്‍കുന്ന അറിവിന്‍റെ മൂല്യത്തെയും രഹസ്യാത്മകത്തെയും സൂചിപ്പിക്കുന്നു. അതോടൊപ്പം തന്നെ തങ്ങളുടെ ജീവിതചര്യയുമായി ബന്ധപ്പെട്ടതിനാല്‍ അത് അവര്‍ക്ക് വളരെ പവിത്രമായിരിക്കാം.
വേശ്യാവൃത്തിയെക്കുറിച്ചുള്ള വൈശികതന്ത്രത്തിലെ പരാമര്‍ശങ്ങള്‍ നമുക്ക് അവരുടെ കുടുംബത്തിന്‍റെ ഘടനയെക്കുറിച്ച് മനസിലാക്കുവാന്‍ സഹായിക്കുന്നു. അമ്മ, അമ്മാമി, മുതുതള്ള തുടങ്ങിയ കുടുംബാംഗങ്ങള്‍ മരിച്ചാലും, അവള്‍ പുല ആചരിക്കുന്നുണ്ടെങ്കിലും, കുടുംബാംഗങ്ങളെ അശുദ്ധരായി കണക്കാക്കുന്ന ഈ സമയത്ത് അവര്‍ ഏതെങ്കിലും ആചാരങ്ങള്‍ അല്ലെങ്കില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെങ്കിലും ‘അമ്മ മകളോട് അവളുടെ കാമുകന്‍ അവളുടെ അറയില്‍ അവളുടെ അരികില്‍ തുടരുന്നുവെന്ന് ഉറപ്പുവരുത്തണം എന്ന് ഉപദേശിക്കുന്ന വരികള്‍ വൈശികതന്ത്രത്തില്‍ കാണുന്നു. ഇത് കാണിക്കുന്നത് അമ്മ വാസ്തവത്തില്‍ മകളെ തന്‍റെഅ തൊഴിലിനോട് പ്രതിപദ്യത കാണിക്കുവാന്‍ ആവശ്യപ്പെടുന്നതാണ്. വൈശികതന്ത്രം കുലദേവനെ (തേവര്‍) കുറിച്ച് പരാമര്‍ശിക്കുന്നതിനോടൊപ്പം, തേവരുടെ പ്രതിഷ്ഠാസ്ഥാനത്തു അനംഗസേന (വൈശികതന്ത്രത്തിലെ പ്രധാന കഥാപാത്രം) കാമുകനെ സമീപിക്കുന്നതിന് മുന്‍പ് സന്ദര്‍ശിക്കണമെന്നും വഴിപാട് നടത്തുകയും വേണമെന്ന് നിഷ്കര്‍ഷിക്കുന്നു. ഇത് ഒരു കുലദൈവമാണോ അല്ലയോ എന്ന് വ്യക്തമല്ല. ഒരു സ്ത്രീ പരിചാരക (തോഴി) അല്ലെങ്കില്‍ തോഴി ഇപ്പോഴും വേശ്യയോടൊപ്പം ഉണ്ടായിരിക്കുകയും അവളുടെ ഇഷ്ടനുവര്‍ത്തിയായി പ്രവൃത്തിക്കണമെന്നും പറയുന്നു. ഇത്തരം പരിചാരകരും ബന്ധുക്കളും ഉള്‍പ്പെട്ട ഒരു കുടുംബവ്യസ്ഥയാണ് വൈശികതന്ത്രം വരച്ചു കാണിക്കുന്നത്.
താവഴി സമ്പ്രദായം പാരമ്പര്യമായി പിന്തുടരുന്ന സ്ത്രീകളുടെ രണ്ട് വിഭാഗങ്ങളെയാണ് മണിപ്രവാള സാഹിത്യത്തില്‍ കണ്ടുവരുന്നത്. വേശ്യസ്ത്രീകളും ചമ്പൂ കാവ്യങ്ങളിലെയും സന്ദേശകാവ്യങ്ങളിലെയും നായികമാര്‍. ഈ സ്ത്രീകഥാപാത്രങ്ങളെ എല്ലാം ഒരേ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ പറ്റുന്നവയല്ല. മുകളില്‍ പ്രതിപാദിച്ച വേശ്യാകുടുംബവും നടിയുടെ കുടുംബവും തമ്മില്‍ വളരെയധികം വ്യത്യസ്തകള്‍ ഉണ്ട്. ബ്രഹ്മണ്യ ചിന്താഗതിയുടെ വക്താക്കള്‍ മാതൃദായകക്രമം പാലിക്കുന്ന, വിവാഹം എന്ന വ്യഹരത്തിനു പുറത്തു ജീവിക്കുന്ന സ്ത്രീകളെ പറ്റി മണിപ്രവാളകൃതികളില്‍ വിപുലമായ രീതിയില്‍ വംശാവലികള്‍ നിര്‍മിച്ചു.
ഉയര്‍ന്നകുലജാതരായ (എല്ലാ മണിപ്രവാള നായികമാരുടെയും ജാതി പരാമര്‍ശിച്ചിട്ടില്ല ) അല്ലെങ്കില്‍ ബ്രാഹ്മണ സമൂഹത്തില്‍, ഭരണവര്‍ഗത്തിന്‍റെ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കു അടുത്ത്, പട്ടണങ്ങളില്‍ വസിക്കുന്നതായി കാണിച്ചിരിക്കുന്ന താവഴി സമ്പ്രദായം പാലിച്ചു പോരുന്ന സ്ത്രീകളെ ശാപം മൂലം ഭൂമിയില്‍ ജനിച്ച അപ്സരസുകളായും, ഗന്ധര്‍വകുലത്തില്‍ നിന്നും ഉള്ളവരായും ചിത്രീകരിക്കുന്നതിലൂടെ താവഴി സമ്പ്രദായത്തിന്‍റെ ഉദ്ഭവമിത്തുകള്‍ സൃഷിടിക്കുകയാണ് മണിപ്രവാളകൃതികളിലൂടെ സവര്‍ണ ബ്രാഹ്മണ്യതയുടെ വക്താക്കള്‍ ചെയ്തത്.
മണിപ്രവാള സാഹിത്യകൃതികളിലെ സ്ത്രീ കഥാപാത്രങ്ങള്‍ നോണ്‍-നോര്‍മറ്റീവ് കുടുംബങ്ങളുടെ ഭാഗമാണ്, അവരുടെ കുടുംബങ്ങളിലെ ഉല്‍പാദനമാര്‍ഗങ്ങള്‍ അച്ഛനില്‍ നിന്നും മൂത്ത മകനിലേക്കു അധികാരം കൈമാറ്റം ചെയ്യപ്പെടുന്ന കുടുംബങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ബന്ധുത്വ രീതികളും അതനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. മണിപ്രവാള കൃതികളിലെ മാതൃദായക കുടുംബങ്ങള്‍ മറ്റ് പ്രാദേശിക സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ, മത സ്ഥാപനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു കഴിയുന്നവയല്ല എന്ന് കാണാന്‍ കഴിയും.
താവഴി സമ്പ്രദായം നിയമപരമായി നിരോധിച്ച ഒരു സംസ്ഥാനം ആണ് കേരളം. മക്കത്തായം ആണ് ‘ശ്രേഷ്ഠം’ എന്ന ‘ധാരണയും’, താവഴി സമ്പ്രദായം പ്രാകൃതമാണെന്നുള്ള അബദ്ധ വിചാരധാരകളും പുരുഷമേധാവിത്വ കുടുംബങ്ങളില്‍ ചരിത്രപരമായി നിലനിന്നിരുന്നതും ഇപ്പോഴും വ്യാപകമായി നിലനില്‍ക്കുന്നതുമായ സ്ത്രീകളുടെ പ്രത്യുത്പാദന പ്രക്രിയയുടെയും, ലൈംഗികതയുടെയും മേലുള്ള പുരുഷാധിപത്യം, പ്രതിഫലം ലഭിക്കാത്ത സമയക്രമം ഇല്ലാത്ത ജോലിഭാരത്തെക്കുറിച്ചുള്ള വേണ്ടത്രപഠനങ്ങള്‍ ഉണ്ടാകാത്തതിന്‍റെ പരിണിത ഫലങ്ങള്‍ ആയി വേണം കണക്കാക്കാന്‍.

 

 

 

 

ലക്ഷ്മി ചന്ദ്രന്‍ സി. പി.
ഗവേഷക വിദ്യാര്‍ത്ഥി, ജെ.എന്‍.യു, ന്യൂഡല്‍ഹി

COMMENTS

COMMENT WITH EMAIL: 0