Homeഅഭിമുഖം

‘പൊണ്ണ് ന്നാ അധികാരം വേണം’ പൊമ്പുളൈ ഒരുമൈ ഗോമതിയക്കയുമായി ഒരു സംഭാഷണം

ഗോമതി അക്കയുടെ കൂടെ മൂന്നാര്‍ ടൗണില്‍ ഒരിത്തിരി ദൂരം നടന്നാല്‍, സ്വതവേ കാഴ്ചകളിലേക്ക് കടന്നുവരാത്ത നിരവധി ആളുകള്‍ മുന്നില്‍ പ്രത്യക്ഷപ്പെടുന്നതു കാണാം… തെരുവുകച്ചവടക്കാര്‍, തൂപ്പുകാര്‍, തോട്ടം തൊഴിലാളികള്‍… ‘നിങ്ങളുടെ വീട്ടിലെ കിണറിന്‍റെ കാര്യം എന്തായി?’ ‘നിങ്ങളുടെ നാട്ടിലേക്കുള്ള റോഡിന്‍റെ കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്…’ ‘കുഞ്ഞിന്‍റെ പഠനകാര്യങ്ങളൊക്കെ ശരിയായോ?’ അങ്ങനെ ഓരോരുത്തരുടെയും വിഷയങ്ങള്‍ അക്കയ്ക്ക് അറിയാം. കാലങ്ങളായി ഗോമതിയക്കയുടെ രാഷ്ട്രീയ ഇടപെലുകളെ ആകാംഷയോടെ കാണുന്നവര്‍ക്ക് ഒരു കാര്യം ഉറച്ചു പറയാനാകും – പുതു രാഷ്ട്രീയ സത്യസന്ധതയുടെ കേരള രാഷ്ട്രീയത്തിലെ അപൂര്‍വമായ/ അസാദ്ധ്യമായൊരു മുഖമാണിവര്‍. സ്വാര്‍ഥമായ ഒന്നെന്ന് ഇവിടെ രാഷ്ട്രീയപ്രവര്‍ത്തനത്തെ മനസിലാക്കാന്‍ കാരണക്കാരായ, ഇന്നും അധികാരം കൈവശപ്പെടുത്തിവച്ചിരിക്കുന്ന പൊതു/ ആണ്‍ രാഷ്ട്രീയ മണ്ഡലത്തിന്‍റെ നേരെതിര് നിന്നാണ് ഇവര്‍ രാഷ്ട്രീയക്കാരിയാകുന്നത്. സ്ത്രീ രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് ലോകത്തിന് കണ്ടുപരിചയമില്ലാത്ത മറ്റൊരു തലമാണെന്ന് ഇവര്‍ ബോദ്ധ്യപ്പെടുത്തുന്നു.
ജീവിക്കുന്ന, അടിമത്തമനുഭവിക്കുന്ന മൂന്നാറിലെ തോട്ടംതൊഴിലാളികളെക്കുറിച്ച് ലോകമറിഞ്ഞത് 2015 ല്‍ നടന്ന ‘പൊമ്പിളൈ ഒരുമൈ’ സമരത്തില്‍ കൂടിയാണ്. അന്നു തന്നെയാണ് നമ്മള്‍ ജി ഗോമതിയെ അറിയുന്നത്. അന്ന് ഇത്രയും കാല്‍പനികമാനങ്ങള്‍ കല്‍പ്പിക്കപ്പെട്ട ഒരു സമരമുണ്ടായിരുന്നില്ല. കേരളത്തിലെ ഒട്ടുമിക്ക ആക്റ്റിവിസ്റ്റുകളും അവിടെച്ചെല്ലുകയോ അതിനെക്കുറിച്ച് പറയുകയോ ചെയ്തു. പൊമ്പിളൈ ഒരുമൈ സമരം ഏറ്റെടുക്കാന്‍ വന്ന കുടിയേറ്റക്കാരായ മലയാളി സ്ത്രീകളും തമിഴ് സ്ത്രീകളും തമ്മില്‍ തര്‍ക്കമുണ്ടായി. പൊതുലോകത്തിനു മുന്നില്‍ സംഭവം പതിവുപോലെ തകര്‍ന്നു എന്ന ചിത്രമുണ്ടാക്കാന്‍ അതു സഹായിച്ചു. മണിയുടെ സമരവും ഇതുപോലെ പ്രശ്നമായി. എന്നാല്‍ ഗോമതിയക്ക ഇതിനിടയില്‍ ദേവികുളം ഗ്രാമ പഞ്ചായത്ത് മെമ്പറായിക്കഴിഞ്ഞിരുന്നു.


അഞ്ചുവര്‍ഷം പദവിയിലിരുന്നപ്പോള്‍ മുഖ്യധാരാ പാര്‍ട്ടി അംഗമല്ലാത്ത ഒരു ബ്ലോക്ക് മെമ്പറിന് ചെയ്യുന്നതിന് പരിമിതികള്‍ ഉണ്ട് എന്ന് മനസ്സിലാക്കി, അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചില്ല. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ എന്ത് ചെയ്യണം എന്ന ആലോചനകളിലാണിപ്പോള്‍.
കേരളത്തിലെ അത്തരം ഒരുപാടു വേദികളില്‍ അക്ക സംസാരിച്ചു. എന്നാല്‍ ശക്തമായ അഭിപ്രായങ്ങളുള്ളതിനാല്‍ ഇവരെ കേരളത്തിലെ പൊതുസമൂഹം കണ്ടില്ലെന്നു നടിക്കാന്‍ തുടങ്ങി. അക്ക പറഞ്ഞു – ‘ഒരു സ്ത്രീ എന്നു പരിഗണിക്കാതെ എന്നെ ഒരുപാട് അപമാനിച്ചു… നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ ഇറങ്ങിവരുന്നുണ്ടോ? ജനങ്ങള്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ? ഈ നാട്ടിലെ എത്ര രാഷ്ടീയക്കാരുടെ ഭാര്യമാര്‍ വനിതാമതിലിലുണ്ടായിരുന്നു? കൊടിയേരീടെ? പിണറായി വിജയന്‍റെ? ആനത്തലവട്ടം ആനന്ദന്‍റെ? ലോക്കല്‍ കമ്മിറ്റി നേതാക്കളുടെ? അവിടെ വന്നവര്‍ തോട്ടംതൊഴിലാളികളും ആദിവാസികളും… പാവപ്പെട്ടവര്‍ മാത്രം!’
ദളിത് ക്രിസ്ത്യന്‍ സ്ത്രീ എന്ന നിലയില്‍ ഒരു ജയം ഒരു തോല്‍വി എന്നൊക്കെയുള്ള അളവുകോലുകള്‍ ഈ അരികുവല്‍ക്കരിക്കപ്പെട്ടവരുടെ നേതാവിന് ബാധകമേയല്ല. ഓരോ ദിവസവും ഇവര്‍ക്ക്, ഇവരുടെ ബന്ധുക്കള്‍ക്ക്, ഇവരെ സ്നേഹിക്കുന്നവര്‍ക്ക് സമരമാണ്. ഇത്രയും അനീതി ഒരു സ്ത്രീയോട് സംഘടിത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുമ്പോള്‍ എങ്ങിനെയും അവരുടെകൂടെ നില്‍ക്കണമെന്ന സാമാന്യബോധമില്ലാത്ത ഈ നാട്ടിലെ രാഷ്ട്രീയ ‘ബദല്‍’ ബോധം ലജ്ജാവഹമാണ്.
സംഘടിതയുടെ ഈ ലക്കത്തിനു വേണ്ടി സംസാരിച്ചപ്പോള്‍ പ്രധാനമായി മൂന്നു ചോദ്യങ്ങളാണ് അവരോട് ചോദിച്ചത്.

രാഷ്ട്രീയത്തില്‍ ഇടപെടുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയാമോ.
ഒരു പൊണ്ണ് അരസിയല്ക്ക് (രാഷ്ട്രീയത്തിലേക്ക്) വന്താ അത് മാന പ്രച്നം മാതിരി. ആനാ എവ്വ്ളവ് പൊണ്ണുങ്കള്‍ വെളിയില്‍ പോയിട്ടിര്ക്കാങ്കെ… പൊണ്ണ് രാഷ്ട്രീയത്ത്ക്ക് വന്താ അവളെ വളര്‍ത്തി കൊണ്ടുവര മാതിരി ഇതുവരെയ്ക്കും യാരും ഇല്ലൈ. ആനാ പെണ്‍ പാത്കാപ്പ് (സുരക്ഷ), പെണ്‍ മലര്‍ന്ത നാട് അപ്പടിയെല്ലാം പേസുവാങ്കെ. അതെല്ലാം കിടയാത്, അതെല്ലാം വായ് വാര്‍ത്ത മട്ടും താന്‍.. ഒരു പൊണ്ണ് രാഷ്ട്രീയത്തിലെ ഇര്ക്കണം നാ ആണാധിക്യത്തെ ഏത്ത്ക്കണം. എല്ലാ അധികാരത്തിലെയും ഇര്ക്ക വേണ്ടിയത് ആണ്‍കള്‍… ആണ്‍കള്‍ പിന്നിലെ താന്‍ പെണ്‍കള്‍… ആണ്‍കള്‍ക്ക് മേലെ പൊണ്ണുങ്കള്‍ വരക്കൂടാത് അപ്പടീന്‍റ്ര ഒരു ഈഗോ താന്‍ എല്ലാ ആണ്‍കളുടെ മനസിലെയും… നാന്‍ രാഷ്ട്രീയത്ത്ക്ക് വരുമ്പോത് എനക്ക് ഒന്നുമേ തെരിയാത്, ആനാ രാഷ്ട്രീയത്ത് വന്ത പിറക് എന്നപ്പറ്റി സൊല്ലാത വാര്‍ത്തയേ കിടയാത്. അതൈ താണ്ടി പുടിച്ച് നിക്കിറേന്‍. ഏന്നാ മക്കള്ക്ക് ഒരു മുന്നേറ്റം വരണം, എങ്കളാലെ ഒരു മാറ്റം കൊണ്ടുവര മുടിയും, അപ്പ്ടി… നെറയെ വിഷയത്തിലെ തനി ആളാ പോരാടി നിന്‍റ് സ്ഥാപിച്ച് കാട്ടിയിര്ക്കേന്‍.. പെട്ടിമുടി വിഷയമാഇര്ക്കട്ടും,… മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിമര്‍ശനം പണ്ണുമ്പോത് അത്ക്ക് ബദില്‍ നാന്‍ കുടുക്കമാട്ടേന്‍… അവരുടെ അരസിയല്‍ വേറെ. നമ്മക്ക് കാരണം മക്കള്‍ക്ക് വേല വയ്ക്ക്റത് താന്‍ നല്ല അരസിയല്‍ വാദി. ഇപ്പൊ ഉള്ള അരസിയല്‍ അവങ്കെ, അവങ്കെ കുടുംബം, അവങ്കെ വാരിസ്… അപ്പടിതാന്‍ പോയ്ക്കിട്ടിര്ക്കാങ്കെ. ആനാ അതില്‍ ഒര് മാറ്റം കൊണ്ടു വന്ത് അരസിയല്‍വാദി ന്നാ ഇപ്പടി താന്‍ ഇരിക്കണം, നമക്ക് ഇര്ക്കൊ ഇല്ലയോ മക്കളുടെ മക്കളാ ഇര്ക്കണം… അത് താന്‍ അരസിയല്‍ വാദി…
ഇവര്‍ പദവിക്ക് വേണ്ടി താന്‍ ആസപ്പട്റാ എന്‍റ്ര് സൊല്ലുവാങ്കെ… ആനാ അധികാരം ഇര്ന്താ താന്‍ കാര്യങ്കള്‍ പണ്ണ മുടിയും. പൊണ്ണ്ങ്കള്‍ക്ക് നെറയെ പഠിപ്പിര്ക്ക് പെരിയ പദവികളില്‍ ഇര്ക്ക്, ആനാ ആണ്‍കള്ക്ക് കീഴിലെ താന്‍ ഇര്ക്കാങ്കെ…

2. അക്കയ്ക്ക് രാഷ്ട്രീയമാണ് ചെയ്യേണ്ടത് എന്ന് ബോധ്യം ഉണ്ടായതിനെ പറ്റി…
മുതലിലേ എനക്ക് ഇതെല്ലാം തെരിയലെ. നെറയെ വാഗ്ദാനങ്കള്‍ കൊടുത്ത് എന്നെ വെലയ്ക്കെടുക്ക പാത്താങ്കെ. ആനാ അധികാരം ഇര്ന്താ താന്‍ മക്കളുടെ പ്രച്നത്തെ എന്ത ഇടത്തില് പേസണം, അങ്കെ പേസ മുടിയും. മടിയിലെ കനം ഇര്ന്താ താന്‍ വഴിയിലെ ഭയപ്പെടണം… അത്നാലെ എനക്ക് ഭയം എതുവുമേ ഇല്ലൈ. എനക്ക് ഇതെല്ലാം യാരും ചൊല്ലിക്കൊടുക്കലെ. താനാ പഠിച്ച് വന്തത്, അധികാരം പെണ്ണ്ങ്കള്ക്ക് കണ്ടിപ്പാ വേണം… ഇപ്പൊ ഷൈലജ ടീച്ചറാ ഇര്ക്കട്ടും, അവര്‍ അഞ്ച് വര്‍ഷത്തിലെ പിണറായിക്ക് മേലെ പേരെടുത്തവര്… അവര്ക്കും ഒര് മുഖ്യത്തം കൊടുക്കലെ അന്ത പാര്‍ട്ടിയിലെ. അന്ത അമ്മാവെ അടിച്ചമര്‍ത്തറാങ്കെ. അവങ്കള്ക്ക് ഉള്ളെ പ്രച്ചനയെ അവങ്ക ഉള്ളെതാന്‍ വച്ച്ക്ക്റാങ്കെ. അധികാരം ഇര്ന്തും ഷൈലജ ടീച്ചറ്ക്ക് ആണ്‍കളൈ കടന്ത് ഒന്നുമെ സെയ്യമുടിയലെ. കേരള മുഖ്യമന്ത്രി ഷൈലജ ടീച്ചറാ വര കൂട വായ്പ്പ് ഇര്ന്ത്ച്ച്…
പെണ്‍കള്ക്ക് അധികാരം വേണം… യാരെയും ഭയപ്പെടാമ ഇര്ക്കണം. ഇപ്പൊ രമച്ചേച്ചി ഇര്ക്ക്ത്നാലെ ഒര് എതിര്‍വാര്‍പ്പ് ഇര്ക്ക്. ധൈര്യമാ പേസ്റ ഒരു പൊണ്ണ് ഉള്ള പോയിറ്ക്കാങ്ക. അത് നടക്കുമാ നടക്കാതാ, തെരിയലെ… അവങ്കള്ക്ക് മേല അധികാരത്തില്‍ ഇര്ക്ക്റത് ആണ്‍കള്‍ താന്‍… ഒര് പൊണ്ണ വഴി നടത്തി അവര്ക്ക് വഴി വിട്ട്ക്കൊടുക്ക ഒര് ആണ്‍ സമൂഹം ഇതുവരെയ്ക്കും ഇന്ത്യയിലെ വരലെ. പൊണ്ണ്, നീ മുന്നാടി വാ, ഉനക്ക് എന്ന് പ്രച്ചനം സൊല്ല്, ന്ന് ഇന്ന് വരെയ്ക്കും യാരും കേക്കലെ. അധികാരം ഇല്ലനാ അടിമയാ താന്‍ ഇര്ക്കണം. അടിച്ചമര്‍ത്തി താന്‍ വച്ച്റ്ക്കാ. കക്ഷി രാഷ്ട്രീയം പാക്കാമ മക്കള്ക്ക് കൂടെ നാന്‍ നിക്കും എന്‍റ്ര് വായ്പ്പിരുന്ത ഒരു പൊണ്ണും ഇപ്പൊ പാര്‍ട്ടിയിലെ വച്ചിര്ക്കാത്.

3. നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഒന്ന് വിശദീകരിക്കുമോ?
ഷൈലജ ടീച്ചറാ ഇര്ക്കട്ടും ലതികാ സുഭാഷ് ആ ഇര്ക്കട്ടും, ഇനിയും നെറയെ പേര്‍ ഇര്ക്കാങ്ക… ഇവരുടെ വാഴ്കൈയെ പഠിച്ചാ ഇപ്പൊ ഉള്ള രാഷ്ട്രീയം തെരിയും. സുരേന്ദ്രന്‍ നല്ല ഓഫര്‍ കൊടുത്താര്, എനക്ക്. കോടി രൂപാ, നല്ല പോസ്റ്റിംഗ് എല്ലാം കൊടുക്കും ന്ന്.. മറ്റവരായിര്ന്താ കാസ് പണത്ത്ക്ക് ആസപ്പട്ട് പോയിടുവാങ്ക.. എന്നൊട രാഷ്ട്രീയം വേറ. അരസിയല്‍ വാദി ന്നാ ഇദ്താന്‍, അപ്പടി കാട്ടി കൊട്ക്ക്റത്ത്ക്ക് താന്‍ നാന്‍ ഇന്നും പിടിച്ച് നിക്കിറേന്‍.
ഗോമതിയക്കയെപ്പോലെ, പുതിയ രാഷ്ട്രീയത്തിനായി പോരാടുന്ന ഒരു കൂട്ടം സ്ത്രീകള്‍/ അരികുവല്‍ക്കരിക്കപ്പെട്ടവര്‍ ഇക്കാലഘട്ടത്തിന്‍റെ ശബ്ദമായിരിക്കേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. ഇവരെ മുന്നോട്ടുകൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍, ഇവരുടെ കൂടെ നില്‍ക്കാനായില്ലെങ്കില്‍ യാതൊരു തരത്തിലുള്ള മേല്‍ക്കൈയും കേരള സമൂഹത്തിന് അവകാശപ്പെടാനില്ല.

 

 

 

 

 

ഗാര്‍ഗി ഹരിതകം
പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റ്,
എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0