Homeചർച്ചാവിഷയം

കച്ചിലെ ഗ്രാമക്കാഴ്ചകള്‍

‘കച്ച് കണ്ടില്ലെങ്കില്‍ ഒന്നും കണ്ടിട്ടില്ല’! എന്ന അമിതാബ് ബച്ചന്‍റെ ഹിന്ദിയിലുള്ള പരസ്യവാചകം കേട്ടാണ് അഹമ്മദാബാദില്‍ വിമാനമിറങ്ങിയത്. ഇന്ത്യയിലെത്തന്നെ ഏറ്റവും വലിയ ജില്ലയും, ഗുജറാത്തിന്‍റെ പടിഞ്ഞാറേ അറ്റത്തുള്ള ജില്ലയും മാത്രമല്ല ലോകത്തെ ഏറ്റവും വലിയ ഉപ്പ് മരുഭൂമികൂടിയായ റണ്‍ ഓഫ് കച്ചിനെ കുറിച്ചാണ് അമിതാബ് ജി പറയുന്നത്.

നവംബര്‍ മുതല്‍ നാല് മാസത്തേക്ക് ‘കച്ച് ഫെസ്റ്റിവല്‍’ എന്ന പേരില്‍ കലാ മാമാങ്കം സംഘടിപ്പിക്കാറുണ്ട് ഇവിടെ. ഉത്സവ പൊലിമ ആസ്വദിക്കുന്നതിലേറെ താല്‍പര്യത്തോടെയാണ് കച്ചിലെ കലാഗ്രാമങ്ങള്‍ അടുത്തറിയാന്‍ തുടങ്ങിയത്. ഗ്രാമങ്ങളിലെ സ്ത്രീകളെല്ലാം തന്നെ കരകൗശല വിദഗ്ദ്ധരായിരുന്നു. പ്രത്യേകിച്ചും ചിത്രതുന്നല്‍. സ്ക്വയര്‍ ചെയിന്‍, ഡബിള്‍ ബട്ടണ്‍ഹോള്‍, പാറ്റേണ്‍ ഡാര്‍നിംഗ്, റണ്ണിംഗ് സ്റ്റിച്ച്, സാറ്റിന്‍, സ്ട്രെയ്റ്റ് സ്റ്റിച്ചുകള്‍ തുടങ്ങിയ പലതരം തുന്നലുകളില്‍ പ്രായഭേദമന്യെ അവര്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്ന സാറാ ബെന്‍ താമസിക്കുന്ന ഖാവ്ട ഗ്രാമത്തിലേക്ക് പ്രവേശിച്ചാണ് കച്ച് ഗ്രാമക്കാഴ്ചകള്‍ക്ക് തുടക്കമിട്ടത്. സിന്ധു നദീ തട സംസ്കാര കാലഘട്ടത്തില്‍ നിലനിന്നിരുന്ന മണ്‍പാത്ര നിര്‍മ്മാണത്തിലെ കലാവൈഭവമാണ് ഇവര്‍ പിന്‍തുടരുന്നത് .

കുടുംബത്തിലെ പുരുഷന്‍മാര്‍ പാത്രങ്ങള്‍ നിര്‍മ്മിക്കുകയും, സ്ത്രീകള്‍ അതിന്‍മേല്‍ പല വര്‍ണ്ണങ്ങളില്‍ ഡിസൈന്‍ കൊടുക്കുകയും ചെയ്യും. പ്രകൃതിദത്തമായ കല്ലുകള്‍ ഉരച്ചാണ് അവര്‍ വ്യത്യസ്ത നിറങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഞങ്ങള്‍ ചെന്നപ്പോള്‍ സാറാ ബെന്‍ തറ ചാണകം മെഴുകുന്ന തിരക്കിലായിരുന്നു. ശരിക്കും ഗ്രാമീണമായ കാഴ്ച. അവിടെ കണ്ട, വളരെ സൂക്ഷ്മമായ ഡിസൈനുകളോട് കൂടിയ കളിമണ്‍ പ്ലേറ്റും, ഗ്ലാസും, ആശ്ചര്യം ജനിപ്പിക്കുന്നതായിരുന്നു. പാത്ര നിര്‍മ്മാണത്തെ കുറിച്ച് വാചാലനാവുകയും നിര്‍മ്മാണ രീതി കാണിച്ചു തരുകയും ചെയ്ത സാറാ ബെന്‍ അഭിമാനപൂര്‍വം പറഞ്ഞു ‘കളിമണ്‍ പാത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാല്‍പ്പതു കൊല്ലം മുമ്പ് ഇന്ദിരാഗാന്ധിയുടെ വസതിയില്‍ മൂന്നു മാസത്തോളം ഞാന്‍ താമസിച്ചിട്ടുണ്ട്’ എന്ന്.

തുടര്‍ന്നുള്ള യാത്ര ഹോഡ്ക ഗ്രാമത്തിലെ വാര്‍ഷിക ‘കാലി മേള’ കാണാനായിരുന്നു. വലിയ മൈതാനത്തില്‍ താല്കാലിക ഷെഡുകള്‍ കെട്ടിയുണ്ടാക്കിയാണ് കാലികളെ കെട്ടിയിരുന്നത്. രണ്ടു ദിവസങ്ങളായി , ഏറ്റവും സൗന്ദര്യമുള്ള കാലികള്‍ , മികച്ച കൊമ്പുള്ളതും, കൂടുതല്‍ പാല്‍ ചുരത്തുന്നതുമായ കാലികള്‍ തുടങ്ങി കൗതുകകരമായ മത്സരങ്ങള്‍ അവിടെ നടന്നിരുന്നു. വിവിധ നിറങ്ങളിലുള്ള മുത്തുകള്‍ കൊണ്ടുണ്ടാക്കിയ ആഭരണങ്ങളാല്‍ അലങ്കരിച്ചിരുന്ന കന്നുകാലികളെ കാണാന്‍ നല്ല ചന്തമായിരുന്നു. വലിയ കൊമ്പുള്ളവയുടേയും, മൈലാഞ്ചി തേച്ച് ചുവപ്പിച്ച രോമങ്ങളുള്ള ന്യൂജന്‍ എരുമയുടെയൊപ്പവും പടം പിടിക്കാന്‍ ആളുകള്‍ തിങ്ങിക്കൂടിയിരുന്നു.

ഈ ദിവസങ്ങളില്‍ മറ്റു കായിക മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിക്കും. ഞങ്ങള്‍ കൗതുകത്തോടെയും അല്‍പം ഭയത്തോടെയുമാണ് കുതിരയോട്ട മത്സരം കണ്ടത്. ജനാവലിയുടെ ആരവം ശ്രദ്ധിച്ചപ്പോഴാണ് ഒരു കാര്യം ശ്രദ്ധയില്‍ പെട്ടത് . അവിടെ ആള്‍ക്കൂട്ടത്തിനിടയില്‍ പ്രാദേശിക സ്ത്രീകളാരും തന്നെ കാഴ്ചക്കാരായി ഉണ്ടായിരുന്നില്ല. ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് ഇത്തരം മേളകള്‍ കാണാന്‍ അനുവാദമില്ലായിരുന്നു . കച്ചവട കൗതുക കാഴ്ചകള്‍ കണ്ടു നടക്കുന്നതിനിടയിലാണ് ചെമ്പു മണികള്‍ വില്‍ക്കുന്ന അലി കാക്കയെ പരിചയപ്പെട്ടത്. നിര്‍മ്മാണ രീതികളും മറ്റും ചോദിച്ചറിഞ്ഞപ്പോള്‍ വിശദമായി മനസിലാക്കാന്‍ അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു.

തുടര്‍ന്നുള്ള യാത്രക്കിടെയാണ് ധാരാളം ചിത്രത്തുന്നല്‍ ചെയ്ത, ചെറിയ കണ്ണാടികള്‍ കൊണ്ട് അലങ്കരിച്ച മനോഹരമായ പാവാടയും ബ്ലൗസുമിട്ട കുസൃതി കാണിക്കുന്ന പത്ത് വയസുകാരി ശ്രദ്ധയില്‍ പെട്ടത്. മേല്‍ കയ്യില്‍ വെള്ള വളകളും , താഴെ നിറമുള്ള കുപ്പിവളകളും , ചെവിയില്‍ അഞ്ചോളം കമ്മലും , മൂക്കുത്തിയുമായി അവളെ കാണാന്‍ നല്ല ഭംഗിയായിരുന്നു. അച്ഛനോടൊപ്പമുള്ള അവളോട് കുറച്ചു നേരം സംസാരിച്ചപ്പോള്‍ തന്നെ കൂട്ടായി .

ദീദി വീട്ടില്‍ വന്നാല്‍ ഞാനുണ്ടാക്കിയ മുത്തിന്‍റെ ആഭരണങ്ങള്‍ കാണിക്കാമെന്ന് കുട്ടി പറഞ്ഞപ്പോള്‍ ഏറെ സന്തോഷം തോന്നി. പിറ്റേന്ന് രാവിലെ അവളുടെ വീട്ടില്‍ പോയി. എട്ടോളം വീടുകള്‍ അടങ്ങിയ ഒരു കോളനി പോലെയുള്ള വാസസ്ഥലം. വൃത്താകൃതിയിലുള്ള ഈ ഒറ്റമുറി വീടുകളെ ഭുങ്ഗ എന്നാണറിയപ്പെടുന്നതെന്നും ഭൂമികുലുക്കത്തെ അതിജീവിക്കാന്‍ ഇത്തരം നിര്‍മ്മിതിക്ക് സാധിക്കുമെന്നും പ്രിയയുടെ അച്ഛന്‍ പറഞ്ഞു. ഭുങ്ഗകളുടെ മേല്‍ക്കൂര പുല്ലുകൊണ്ടും ചിലത് ഓടുകൊണ്ടും മേഞ്ഞതായിരുന്നു. കൂടാതെ വെള്ള നിറത്തിലുള്ള ചുമരുകളില്‍ വ്യത്യസ്ത ഡിസൈനുകളില്‍ ചിത്രപ്പണികള്‍ചെയ്തിരുന്നു.
വീട്ടിലാണെങ്കിലും നല്ല വര്‍ണാഭമായ വസ്ത്രങ്ങളായിരുന്നു സ്ത്രീകള്‍ ധരിച്ചിരുന്നത്. പെണ്‍കുട്ടികള്‍ മുത്തുകൊണ്ടുള്ള പല വസ്തുക്കള്‍ ഉണ്ടാക്കി വെച്ചിരുന്നത് എല്ലാ വീടുകളിലും കാണാമായിരുന്നു. അവര്‍ അഞ്ചാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി വീട്ടിലിരുന്ന് കരകൗശല നിര്‍മ്മാണത്തില്‍ ഏര്‍പ്പെടും. തുണിയിലെ ചിത്രത്തുന്നല്‍ സ്ത്രീകളും മുതിര്‍ന്ന കുട്ടികളുമായിരുന്നു ചെയ്തിരുന്നത്.
പിന്നീട് തലേ ദിവസം പരിചയപ്പെട്ട അലികാക്കയെ അന്വേഷിച്ച് സൂറ ഗ്രാമത്തില്‍ പോയി. കിലോമീറ്ററോളം വരണ്ട പ്രദേശത്തു കൂടിയായിരുന്നു യാത്ര. റോഡ് സൈഡിലൂടെ കന്നുകാലികളെ മേച്ചു നടക്കുന്ന മല്‍ധാരികളെ കാണാം.

അലികാക്ക ഞങ്ങളെ സ്വാഗതം ചെയ്ത് നേരെ മണിയുണ്ടാക്കുന്ന പുരയിലേക്ക് കൂട്ടികൊണ്ടുപോയി. നിര്‍മ്മാണം വിശദമായി പറഞ്ഞു തന്നു. ഇരുമ്പിന്‍റെ ഷീറ്റ് വളച്ചായിരുന്നു മണിയുടെ അടിസ്ഥാന രൂപം ഉണ്ടാക്കിയിരുന്നത്. അത് കുഴമ്പു പരുവത്തില്‍ കലക്കി വെച്ച കളിമണ്ണില്‍ മുക്കി, വെങ്കലം, ചെമ്പ്, സിങ്ക്, ബോറാക്സ് തുടങ്ങിയ പൊടിയുടെ മിശ്രിതത്തില്‍ മുക്കും. പൊടിപറ്റിയ മണിയുടെ പുറത്തു കളിമണ്ണ് കുഴച്ചു തേച്ച ശേഷം കനലില്‍ ചുട്ടെടുക്കും. അത് ചുമപ്പു നിറമാകുമ്പോള്‍ പുറത്തെടുത്ത് ചൂടാറിയ ശേഷം , കളിമണ്ണ് പൊളിച്ചു മാറ്റും . ഈ മണി പോളിഷ് ചെയ്താല്‍ വില്‍പ്പനക്ക് തയ്യാറായി. ഏജന്‍റുമാര്‍ വഴി വിദേശത്തേക്കാണ് കൂടുതലും മണികള്‍ കയറ്റി അയക്കുന്നത്

.

തുടര്‍ന്നുള്ള യാത്ര റോഗണ്‍ പെയ്ന്‍റ് നിര്‍മ്മിക്കുന്ന നിറോണ ഗ്രാമത്തിലേക്കായിരുന്നു. റിസ്വാന്‍ എന്ന ചെറുപ്പക്കാരന്‍റെ വീട്ടിലായിരുന്നു പെയ്ന്‍റ് നിര്‍മ്മാണം കാണാന്‍ പോയത്. റിസ്വാന്‍ ഞങ്ങള്‍ക്ക് ഓരോ ഘട്ടവും കാണിച്ചു തന്നു. ആവണക്കെണ്ണ, ചെറുതീയില്‍ ജെല്‍ പരുവമാവുന്നതു വരെ ചൂടാക്കും. ഈ ജെല്ലിനെയാണ് റോഗന്‍ എന്ന് പറയുന്നത്. പിന്നീട് ഇതില്‍ പ്രകൃതിദത്തമായ നിറങ്ങള്‍ ചേര്‍ത്ത് പല നിറത്തിലുള്ള ജെല്ലാക്കി മാറ്റും. ഇത് ഒരു നേര്‍ത്ത കമ്പി കൊണ്ടെടുത്ത്, തുണിയുടെ മുകളില്‍ ഡിസൈന്‍ ഉണ്ടാക്കുന്നു. കമ്പി ഒരിക്കലും തുണിയില്‍ തൊടില്ല.

“വരക്കുന്നതിനു മുമ്പ് സ്കെച്ച് ചെയ്യാതെ നേരിട്ടാണ് പെയ്ന്‍റ് ചെയ്യുന്നത്. ഏറ്റവും ആവശ്യക്കാര്‍ ഉള്ളത് ‘ട്രീ ഓഫ് ലൈഫ്’ എന്ന പെയിന്‍റിംഗ് വാങ്ങാനാണ്” റിസ്വാന്‍ പറഞ്ഞു. തിരികെ ഭുജിലേക്കു പോകുന്ന വഴി ഫക്കിറാണി ജാട്ടുകള്‍ താമസിക്കുന്ന ഗ്രാമത്തില്‍ പോയി. മണ്ണില്‍ , ഈറ്റയും പുല്ലും കയറു വെച്ച് കൂട്ടിച്ചേര്‍ത്ത വീടുകള്‍ മനസ്സില്‍ ഒരു നൊമ്പരമായി. ഒട്ടകത്തെ മേയ്ക്കുന്നതാണ് പ്രധാനമായും ഇവരുടെ തൊഴില്‍. കഴുത്തിലെ വെള്ളി തളയും , കൈയ്യിലെ വെള്ളി വളകളും ഇവരുടെ മാത്രം പ്രത്യേകതകളാണ്. കറുപ്പ്, ചുമപ്പ് നിറങ്ങളിലുള്ള ഒരു തരം കൈലിയും, ബ്ലൗസുമാണ് വേഷം. ഉപ്പുരസമുള്ള ഒട്ടകപ്പാല്‍ അവിടന്നായിരുന്നു ആദ്യമായി കുടിച്ചത്. പിറ്റേ ദിവസം റബാറികളെ കാണാന്‍ ഹാറൂടി ഗ്രാമത്തില്‍ പോയി. റബാറികള്‍ ഈ ഭാഗത്തെ ധനികരായ മല്‍ധാരികളാണ്. കന്നുകാലി വളര്‍ത്തുന്നവരെയാണ് മല്‍ധാരി എന്ന് വിളിക്കുന്നത്. ഓരോ കുടുംബത്തിനും കുറഞ്ഞത് അമ്പത് പശുക്കളോ എരുമകളോ കാണും. ധനികരാണെങ്കിലും ഇവര്‍ താമസിച്ചിരുന്നത് ഒറ്റമുറി വീടുകളിലാണ്. പുരുഷന്മാര്‍ കന്നുകാലികളെ പരിപാലിക്കുകയും സ്ത്രീകള്‍ തുണി ക്രാഫ്റ്റുകള്‍ ചെയ്യുകയും ചെയ്യും. തുണികൊണ്ട് മുഖം മറച്ചാണ് സ്ത്രീകള്‍ പുരുഷന്മാരുടെ മുന്നില്‍ ചെല്ലുന്നത് .അവര്‍ കഴുത്തിലും, കയ്യിലും കാലിലും പച്ച കുത്തുകയും, നാഗ്ല എന്ന കമ്മല്‍ ഇടുകയും ചെയ്തിരുന്നു.
അവസാനം സന്ദര്‍ശിച്ചത് ഇന്ത്യയിലെ ഏറ്റവും സമ്പന്ന ഗ്രാമമായ മാധപ്പാര്‍ ആയിരുന്നു . ഓരോ വീട്ടില്‍ നിന്നും ഒരാളെങ്കിലും വിദേശത്ത് ജോലിയിലുണ്ടെന്നതാണ് ഗ്രാമത്തെ സമ്പന്നമാക്കാന്‍ കാരണമാക്കിയത് . അവിടെയുള്ള വീരഗണ സ്മാരകമാണ് എന്നെ അങ്ങോട്ട് ആഘര്‍ഷിപ്പിച്ചത്.

1971ലെ യുദ്ധത്തില്‍ പാകിസ്ഥാന്‍, ഭുജിലെ ആര്‍മി റണ്‍വേ ബോംബിട്ട് തകര്‍ക്കുകയും ഗ്രാമത്തിലെ അദ്ധ്വാനശീലരായ തൊഴിലാളികള്‍ മൂന്നു ദിവസം കൊണ്ട് റണ്‍വേ പുനര്‍നിര്‍മ്മിച്ച് ഖ്യാതി നേടുകയും ചെയ്തിരുന്നു. ഇത്തരം കരുത്തരായ ഗ്രാമീണരുടെ ശില്പങ്ങളാണ് വീരഗണ സ്മാരകത്തില്‍ വെച്ചിരുന്നത്. സമ്പത്തിന്‍റെ കാര്യത്തോടൊപ്പം തന്നെ കായബലത്തിന്‍റെ കാര്യത്തിലും തിളങ്ങി നില്‍ക്കുന്ന മധപ്പാര്‍ ഗ്രാമ കാഴ്ച്ചയോടെ ഞാന്‍ കച്ച് യാത്ര അവസാനിപ്പിച്ചു .
കച്ച് ഗ്രാമത്തിലെ വിശേഷങ്ങള്‍ പറഞ്ഞതിലും വളരെ കൂടുതലാണ് . ബച്ചന്‍ ജിയുടെ പരസ്യവാചകം അന്വര്‍ത്ഥമാക്കുന്ന ഒരു പ്രദേശം തന്നെയാണ് കച്ച്. എങ്ങും ഗ്രാമീണത നിറഞ്ഞ കാഴ്ചകള്‍.

ഈ ഗ്രാമീണത നിലനിര്‍ത്തിക്കൊണ്ടു തന്നെ പുതു തലമുറയെങ്കിലും വിദ്യാഭ്യാസത്തിന്‍റെ പ്രസക്തി മനസിലാക്കി കൂടുതല്‍ മികവുള്ള ജീവിതം പ്രധാനം ചെയ്യുകയും , സ്ത്രീകള്‍ കരകൗശല വിദ്യയില്‍ തുടരുമ്പോള്‍ തന്നെ, പുറം ലോകവുമായി ബന്ധപ്പെടാനും അതിലൂടെ ആസ്വാദ്യകരമായ ജീവിതം പ്രധാനം ചെയ്യാനും കഴിഞ്ഞിരുന്നെങ്കില്‍ എന്നു കൂടി ഞാന്‍ ആഗ്രഹിച്ചു .

ഡോ. മിത്ര
ആയുര്‍വേദ ഡോക്ടര്‍
കോട്ടയം

COMMENTS

COMMENT WITH EMAIL: 0