Homeചർച്ചാവിഷയം

നെല്ലിയാമ്പതിയിലെ വേഴാമ്പല്‍വസന്തം തേടി വേറിട്ടൊരു യാത്ര

 

നെല്ലിയാമ്പതിയിലെ അത്തിമരങ്ങളില്‍ വിരിഞ്ഞ വേഴാമ്പല്‍വസന്തം തേടിയൊരു യാത്ര ആയിരുന്നു അത്. ദ ഗ്രേറ്റ് ഇന്ത്യന്‍ ഹോണ്‍ബില്‍ എന്ന മിസ്റ്റര്‍ കേരളയായ മലമുഴക്കി വേഴാമ്പലിനെ കാണുവാന്‍. ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് എപ്പോഴും നിങ്ങള്‍ക്കായി കാത്ത് വെക്കുന്നു. ചിദംബര സ്മരണകളിലെ ആമുഖത്തില്‍ പറഞ്ഞ പോലെ പ്രകൃതി അന്ന് ഞങ്ങള്‍ക്കായി മറ്റൊരു അത്ഭുതവും കാത്തു വെച്ചിരുന്നു. പശ്ചിമഘട്ടത്തിന്‍റെ പൊന്നോമനയായ സൈലന്‍റ് വാലി കാടുകളില്‍ സംരക്ഷിച്ചു വരുന്ന, ഇന്ത്യന്‍ റെഡ് ഡാറ്റാ ബുക്കില്‍ പേര് രേഖപ്പെടുത്തിയ സാക്ഷാല്‍ സിംഹവാലന്‍ കുരങ്ങ്. ഒരാളല്ല, ഒരു കൂട്ടം.

സുഹൃത്തും വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫറുമായ രതീഷ് രാജന്‍റെ വേഴാമ്പല്‍ ചിത്രങ്ങള്‍ കണ്ട് കൊതിച്ചിരിക്കുമ്പോള്‍ ആണ് വേഴാമ്പലിനെ കാണിച്ചു തരാം എന്ന രതീഷിന്‍റെ വാഗ്ദാനം . രതീഷിന്‍റെ സുഹൃത്തുക്കള്‍ കൂടിയായ നാല് വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍മാര്‍ക്കൊപ്പം കയ്യിലുള്ള ചെറിയ ക്യാമറയുമായി ഞങ്ങളും യാത്ര തുടങ്ങി. കൂടെ ആത്മസുഹൃത്ത് മിത്രയും മകന്‍ നാരായണനും നെല്ലിയാമ്പതിയുടെ കാലാവസ്ഥയും പ്രകൃതി ഭംഗിയും ആസ്വദിക്കാന്‍ ആവോളം യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇതൊരു വേറിട്ട അനുഭവമായിരുന്നു. വെളുപ്പിന് മൂന്ന് മണിക്ക് ആരംഭിച്ച യാത്ര. കുതിരാന്‍ ചുരത്തില്‍ ബ്ലോക്ക് കാരണം ഷൊര്‍ണ്ണൂര്‍ വഴി പാലക്കാടിന്‍റെ പ്രകൃതിഭംഗിയും സൂര്യോദയവുമെല്ലാം ആസ്വദിച്ച് പോത്തുണ്ടി ചെക്പോസ്റ്റില്‍ എത്തിയപ്പോള്‍ പ്രതീക്ഷിച്ചതിലും രണ്ട് മണിക്കൂര്‍ വൈകിയിരുന്നു. ഇത്രയും സുന്ദരമായ ഒരു കാഴ്ച കാണുവാന്‍ ഭാഗ്യം സിദ്ധിച്ചതും അതുകൊണ്ട് മാത്രമായിരുന്നു ചെക് പോസ്റ്റില്‍ രജിസ്റ്റര്‍ ചെയ്ത് കാടിന്‍റെ വന്യതയിലേക്ക് ഞങ്ങളുടെ വാഹനങ്ങള്‍ ഉരുണ്ടു നീങ്ങി. പോത്തുണ്ടിയില്‍ നിന്ന് 22 കി.മി ദൂരത്തില്‍ നെല്ലിയാമ്പതി പ്രവേശന കവാടമായ കൈകാട്ടി വരെയാണ് ചുരപാതയുള്ളത്. കാനന സൗന്ദര്യം ആകുവോളം നുകര്‍ന്നുള്ള യാത്ര. മുന്നിലുള്ള കൂട്ടുകാരുടെ, വാഹനങ്ങളില്‍ നിന്ന് പുട്ടുകുറ്റികള്‍ എന്ന് ഞങ്ങള്‍ തമാശക്ക് പറയുന്ന വലിയ ക്യാമറകള്‍ പുറത്തേക്ക് നീളുമ്പോഴാണ് ഞങ്ങള്‍ പലപ്പോഴും കാട്ടില്‍ മറഞ്ഞിരിക്കുന്ന കാടിന്‍റെ സന്തതികളെ കണ്ടത്. വൃക്ഷങ്ങളില്‍ ഇലകള്‍ക്കിടയിലിരിക്കുന്ന പക്ഷികളെയും മലയണ്ണാനെയുമെല്ലാം കണ്ടു പിടിക്കുന്ന അവരുടെ കണ്ണുകളുടെ കഴിവ് സമ്മതിക്കാതെ വയ്യ. വലിയ ക്യാമറകള്‍ക്കൊപ്പം ഞങ്ങളുടെ കുഞ്ഞു ക്യാമറയും കാറില്‍ നിന്ന് നീണ്ടു തുടങ്ങി. അവര്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ കാഴ്ചകളൊന്നും ഞങ്ങള്‍ കാണില്ലായിരുന്നു എന്നതാണ് സത്യം.

 

ഓരോ യാത്രകളും എന്നും ഓരോ അനുഭവങ്ങളാണ്. പാടഗിരി വ്യൂ പോയന്‍റിനടുത്തായി മുന്നിലെ കാറുകള്‍ സ്ലോ ആകുന്നതുകണ്ട് ഞങ്ങളും കാര്‍ ഒതുക്കി നിര്‍ത്തി. നോക്കുമ്പോള്‍ ചെറിയൊരു മരത്തില്‍ ഒരു സിംഹവാലന്‍ കുരങ്ങ്. മരച്ചില്ലയില്‍ ഇരുന്ന് ഞങ്ങളെ സൂക്ഷിച്ചു നോക്കുകയാണ്. സാധാരണ മനുഷ്യരുമായി ഇടപഴകാന്‍ വൈമുഖ്യം കാണിക്കുന്നവരാണ് ഇക്കൂട്ടര്‍ എന്ന് കേട്ടിട്ടുണ്ട്. കാറിലിരുന്ന് അവന്‍റെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് വേറിട്ടൊരു കാഴ്ചകണ്ട് ഞങ്ങള്‍ അമ്പരന്നത്. കാറിനോട് ചേര്‍ന്ന് ഒരു സിംഹവാലന്‍ കുരങ്ങന്‍ മനുഷ്യരെ പോലെ റോഡില്‍ രണ്ട് കാലില്‍ നിവര്‍ന്ന് നില്‍ക്കുന്നു. മുന്‍ജന്മത്തില്‍ ഏതോ ഫെയ്മസ് മോഡല്‍ ആയിരുന്നെന്ന് തോന്നുന്നു കക്ഷി. റാമ്പില്‍ നടക്കുന്ന മോഡലിനെപ്പോലെ രണ്ടു കാലില്‍ നടന്ന് ചാഞ്ഞും ചരിഞ്ഞും ഫോട്ടോഗ്രാഫര്‍മാരുടെ മുന്നില്‍ അവന്‍ പോസ് ചെയ്തു. പെട്ടെന്നാണ് ഒരു ഇരമ്പല്‍, ഉള്‍ക്കാടുകളില്‍ നിന്ന് ഒരു കൂട്ടം സിംഹവാലന്‍ കുരങ്ങന്‍മാര്‍ ആ മരത്തിലേക്ക്. അമ്മയും കുഞ്ഞുങ്ങളും അച്ഛന്‍മാരുമായി ആ മരം പൂത്തുലഞ്ഞ കുരങ്ങുമരമായി മാറിയത് വളരെ പെട്ടന്നാണ്. മരത്തിനു മറവില്‍ പതുങ്ങി നിന്ന് ഒളിച്ചുനോക്കുന്ന കുഞ്ഞിക്കണ്ണുകള്‍… കൈകളില്‍ തൂങ്ങിയാടുന്നവര്‍… കാഴ്ചകള്‍ ക്യാമറ കണ്ണുകള്‍ക്ക് ചാകരയായി.. നാരായണന്‍റെ കുഞ്ഞി ക്കണ്ണുകളില്‍ അതേ അത്ഭുതഭാവമാണ്.. റോഡില്‍ ബൈക്കുകളുടെയും കാറുകളുടെയും തിരക്കായി. എല്ലാവരും ഫോട്ടോ എടുക്കുന്ന തിരക്ക്.. എങ്കിലും ആളുകള്‍ അധികം ഒച്ചയും ബഹളവും ഇല്ലാതെ മൃഗങ്ങളെ ശല്യപ്പെടുത്താതിരുന്നപ്പോള്‍ സന്തോഷം തോന്നി. ഞാന്‍ നോക്കുമ്പോള്‍ രതീഷ് നടുറോഡില്‍ കമിഴ്ന്ന് കിടന്ന് നിരങ്ങി നീങ്ങിയാണ് ഫോട്ടോ എടുക്കുന്നത് .. ഒരു നല്ലചിത്രത്തിനു പിന്നിലെ കഷ്ടപ്പാട് എന്തെന്ന് ശരിക്കും മനസ്സിലായത് അപ്പോഴാണ്. ഫോട്ടോഗ്രാഫര്‍ സുഹുത്തുക്കളില്‍ നിന്ന് കിട്ടിയിരുന്ന ടിപ്സ് അനുസരിച്ച് ക്യാമറ മോഡലിന്‍റെ മുഖത്ത് ഫോക്കസ് ചെയ്യാന്‍ മോള്‍ക്ക് നിര്‍ദ്ദേശം നല്‍കി.. പ്രതീക്ഷ തെറ്റിയില്ല. വലിയ വായ തുറന്ന്കാണിച്ചത് ക്യാമറയിലെ കിടിലന്‍ ചിത്രമായി മാറി. ഒരഞ്ചു മിനിറ്റോളം കാഴ്ചയുടെ വിരുന്നൊരുക്കിക്കൊണ്ട് അവര്‍ റോഡ് മുറിച്ചുകടന്ന് ഉള്‍ക്കാടിനുള്ളില്‍ മറഞ്ഞു.
സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ നിമിഷങ്ങള്‍. ഇവരെ കാണാന്‍ സൈലന്‍റ് വാലി കാടുകളില്‍ അട്ടകടികൊണ്ട് നടന്നത് ഓര്‍മ്മ വന്നു. അന്നവര്‍ കനിഞ്ഞില്ല. അതിരപ്പിള്ളി മലക്കപ്പാറ റൂട്ടില്‍ ഒരിക്കല്‍ ഒരാള്‍ മുഖദര്‍ശനം തന്നിരുന്നു. മൃഗശാലയില്‍ മാത്രമാണ് പിന്നീട് ഇവനെ അടുത്ത് കണ്ടിട്ടുള്ളത്.

വര്‍ഷത്തില്‍ എല്ലാ കാലത്തും കായ്കനികള്‍ ലഭിക്കുന്ന പശ്ചിമഘട്ടത്തിലെ നിത്യഹരിത വനങ്ങളിലാണ് ഇവയെ പ്രധാനമായും കാണുന്നത്. സാധാരണ ഇവ പത്ത് മുതല്‍ ഇരുപത് വരെ അംഗങ്ങളുള്ള കൂട്ടങ്ങളായാണ് കഴിയുന്നത്. പഴങ്ങളും ഇലകളും ചെറിയ പ്രാണികളും കുഞ്ഞുജീവികളുമാണ് പ്രധാന ഭക്ഷണം. കറുത്ത നിറത്തില്‍ വെള്ളി നിറവും വെള്ള നിറവും ഇടകലര്‍ന്ന സടയുടെ ഭംഗി ഒന്ന് വേറേ തന്നെയാണ്. ശരീരത്തിന് നാല്‍പ്പത്തഞ്ച് മുതല്‍ അറുപത് സെ.മീ വരെ നീളവും പത്തു കിലോയില്‍ താഴെ തൂക്കവുമാണ് ഇവയ്ക്കുള്ളത്. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഇവ ഇന്ത്യന്‍ റെഡ് ഡാറ്റ ബുക്കില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
നെല്ലിയാമ്പതിയുടെ പ്രവേശന കവാടമായ കൈകാട്ടിയിലൂടെ കാരപ്പാറ തൂക്കുപാലത്തിലേക്കുള്ള വഴിയിലേക്ക് വണ്ടി തിരിഞ്ഞു. ഈ റൂട്ട് വളരെ കുറവ് മാത്രമേ യാത്ര ചെയ്തിട്ടുള്ളൂ. ഈ വഴികളിലാണത്രെ വേഴാമ്പലിനെ ധാരാളം കാണുവാന്‍ കഴിയുന്നത്. മറുവശത്തേക്കുള്ള വഴിയിലാണ് റിസോര്‍ട്ടുകള്‍ കൂടുതലായും കാണുന്നത് .. ആയതിനാല്‍ തന്നെ ആ വഴികളിലൂടെയായിരുന്നു കൂടുതലും യാത്രകള്‍ ചെയ്തിട്ടുള്ളത്. പുലിയാമ്പാറയിലെ സര്‍ക്കാര്‍ ഓറഞ്ച് ആന്‍റ് വെജിറ്റബിള്‍ ഫാം കാണാനും നെല്ലിയാമ്പതിയിലെ പ്രധാന കാഴ്ചയായ സീതാര്‍കുണ്ട് കാണാനും ആ വഴിയേ ആണ് പോകേണ്ടത്. സീതാര്‍കുണ്ട് വ്യൂ പോയന്‍റ് അതിമനോഹരമായ കാഴ്ചകളാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുക.

വേറിട്ട യാത്രയിലെ വഴികളും വേറിട്ടു തന്നെ കാണപ്പെട്ടു. തേയില തോട്ടങ്ങളിലൂടെയുള്ള യാത്ര. വീതി തീരെകുറഞ്ഞ വഴികള്‍.. ഏതിരെ ഒരു വാഹനം വന്നാല്‍ ശരിക്കു ബുദ്ധിമുട്ടേണ്ടി വരും. അപൂര്‍വ്വ പക്ഷികളായ ക്രസ്റ്റഡ് ഹോക്ക് ഈഗിളിന്‍റെയും സര്‍പ്പന്‍റെന്‍ ഈഗിളിന്‍റെയും ചിത്രങ്ങള്‍ തേയില തോട്ടത്തിലെ മരങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ലഭിച്ചു.
നൂറടി കവലയും കഴിഞ്ഞ് വിജനമായ കാപ്പി തോട്ടങ്ങളിലൂടെയായി യാത്ര. വാഹനങ്ങള്‍ തീരെ കുറഞ്ഞ വഴികള്‍. വിജനമായ കാപ്പിത്തോട്ടവും കാടുകളും നിറഞ്ഞ സ്ഥലത്ത് കാര്‍ ഒതുക്കി നിര്‍ത്തി വേഴാമ്പലിനെ നോക്കി നടത്തം തുടങ്ങി. ആദ്യമായി കണ്ടവര്‍ ഞങ്ങളിലുണ്ടെങ്കിലും അപ്പോഴേക്കും എല്ലാവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. എറണാകുളംകാരായ രാംഹരി ,വിപിന്‍ മാര്‍ രണ്ടാള്‍ ആന്‍വിന്‍, മിത്രയും മോനും പിന്നെ ഞങ്ങളും ആയിരുന്നു ഞങ്ങളുടെ ടീം. വല്ലപ്പോഴും വരുന്ന ഓരോ വാഹനങ്ങളൊഴിച്ചാല്‍ വഴി മിക്കവാറും വിജനം തന്നെ ആയിരുന്നു. ശബ്ദം ഉണ്ടാക്കാതെ നടക്കണമെന്ന് രാമിന്‍റെ നിര്‍ദ്ദേശം. സ്വതസിദ്ധമായ രസികന്‍ സംഭാഷണത്താല്‍ രാം എല്ലാവരെയും പെട്ടന്ന് കയ്യിലെടുത്തു കഴിഞ്ഞിരുന്നു. വേഴാമ്പല്‍ പറക്കുമ്പോള്‍ വിമാനം പറക്കുന്ന പോലെ ഒരു ശബ്ദമുണ്ടാവും. ഇതും വൃക്ഷങ്ങളിലിരുന്ന് ഇവയുണ്ടാക്കുന്ന വലിയ ശബ്ദങ്ങളും ശ്രദ്ധിച്ചാണ് ഇവയുടെ സാന്നിദ്ധ്യം മനസ്സിലാക്കുകയത്രെ.

കുറച്ച് നടന്നപ്പോള്‍ തന്നെ വിമാനം പോകുന്ന പോലൊരു ശബ്ദം. തൊട്ടു മുന്നിലൂടെ ചിറകുവിടര്‍ത്തി രാജകീയ പ്രൗഢിയില്‍ പറക്കുന്ന അവനെ തൊട്ടടുത്ത് കണ്ടപ്പോള്‍ രോമാഞ്ചം. യാത്രയുടെ ആദ്യപടി സഫലം. ഇനി ഫോട്ടോ എടുക്കണം. വലിയൊരു മരത്തിന്‍റെ മുകളിലേക്ക് ക്യാമറകള്‍ തിരിയുന്നത് കണ്ടപ്പോള്‍ അങ്ങോട്ട് നോക്കി. ഞാനൊന്നും കാണുന്നില്ല. എല്ലാവരും വേഴാമ്പലിനെ കണ്ടു. ‘ചേച്ചിയുടെ നോട്ടീസ് പവര്‍ വളരെ മോശമാണ് ട്ടൊ’ രതീഷിന്‍റെ കമന്‍റ്. ക്യാമറയില്‍ അവനെടുത്ത ഒരു ഫോട്ടോ കാണിച്ചു തന്നപ്പോഴാണ് വേഴാമ്പലിന്‍റെ കൃത്യമായ സ്ഥാനം പിടികിട്ടിയത്. ദൂരെയാണ്. സൂക്ഷിച്ചു നോക്കുമ്പോഴേക്കും അത് ഇലകള്‍ക്കിടയില്‍ മറഞ്ഞു.

വീണ്ടും മുന്നിലേക്ക് നടന്നു തുടങ്ങി. പെട്ടന്നാണ് ആശിച്ച ആ കാഴ്ച കണ്ടത് വേഴാമ്പല്‍ പൂത്തുലഞ്ഞ പോലൊരു മരം. നിറയെ വേഴാമ്പലുകള്‍. ഇണക്കിളികളുടെ സ്നേഹപ്രകടനങ്ങള്‍. ചുവന്ന കണ്ണുള്ളവയാണ് ആണ്‍വേഴാമ്പല്‍ വെളുത്ത കണ്ണുള്ളവ പെണ്‍പക്ഷികളും, പ്രിയതമയുടെ കൊക്കിലേക്ക് സ്നേഹത്തോടെ കൊടുക്കുന്ന പഴങ്ങള്‍. ഒരാള്‍ മരത്തിന്‍റെ ഏറ്റവും മുകളില്‍ ഇരുന്ന് മുകളിലൂടെ പറക്കുന്ന തുമ്പികളെ പിടിച്ച് കഴിക്കുന്നു. രസകരമായ ഒരു കാഴ്ചയായിരുന്നു അത്.മതിയാവോളം വേഴാമ്പല്‍ ചിത്രങ്ങള്‍ പകര്‍ത്തി.

ചില സമയത്ത് കാട്ടില്‍ നിന്നും മുഴങ്ങുന്ന സ്വരങ്ങള്‍ തിരമാലകളെ പോലെ അലയടിച്ചുയര്‍ന്ന് വീണ്ടും നേര്‍ത്ത് നേര്‍ത്ത് കുറയുന്നു. .മലമുഴക്കി വേഴാമ്പല്‍ എന്ന് ഇവയെ വിളിക്കുന്നതിന്‍റെ കാരണം ഇതാവാം. പശ്ചിമഘട്ടത്തിലെ ഇലപൊഴിയാ കാടുകളിലെ വലിയ മരങ്ങളിലാണ് വേഴാമ്പല്‍ കൂട് കൂട്ടുന്നത്. ഭംഗിയും കുടുംബജീവിതത്തിലെ സ്നേഹ ബന്ധവും ജീവിതചര്യയുടെ പ്രത്യേകതകളുമാണ് ഇവയ്ക്ക് സംസ്ഥാന പക്ഷിയുടെ പദവി നേടികൊടുത്തത്. ഏകപത്നീ വ്രതക്കാരനായ ആണ്‍വേഴാമ്പലാണ്, മുട്ടയിട്ട് മരത്തിന്‍റെ പോതില്‍ വാതില്‍ ദ്വാരം അതിന്‍റെ കാഷ്ഠവും മരത്തൊലിയും ചെളിയും കൊണ്ടടച്ചുമൂടി അതില്‍ അടയിരിക്കുന്ന പെണ്‍വേഴാമ്പലിനും വിരിഞ്ഞു വരുന്ന കുട്ടികള്‍ക്കുമുള്ള ഭക്ഷണം ശേഖരിച്ച് നല്‍കുന്നത്. വാതിലിലെ ചെറിയൊരു ദ്വാരത്തിലൂടെയാണ് ഈ കൈമാറ്റം. ഏകദേശം രണ്ട് മാസത്തോളം നീളുന്ന ഈ കാലത്ത് അതായത് കുഞ്ഞുങ്ങളും അമ്മയും വാതില്‍ പൊളിച്ചു പുറത്ത് വരുന്നതുവരെ രാത്രിയും പകലും മഞ്ഞായാലും മഴയായാലും ആണ്‍പക്ഷി പുറത്ത് ശ്രദ്ധയോടെ കാവലിരിക്കുന്നു. ബന്ധനസ്ഥയായ ഭാര്യയേയും മക്കളേയും സ്നേഹിക്കുന്ന യഥാര്‍ത്ഥ കുടുംബനാഥനെ നമുക്ക് ഇവരില്‍ കാണാന്‍ കഴിയും. കുഞ്ഞുങ്ങളെയും കൊണ്ട് കൂട് പൊളിച്ചു പുറത്തു വരുന്ന പെണ്‍പക്ഷിയുടേയും ആണ്‍പക്ഷിയുടേയും സ്നേഹപ്രകടനങ്ങള്‍ കാണേണ്ട കാഴ്ചയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്.


ഒരു പക്ഷെ ഇത്തരം സ്നേഹപ്രകടനത്തിനാവും ഞങ്ങളും സാക്ഷ്യം വഹിച്ചത്. അത്തിമരത്തിന്‍റേയും മുളക്നാറിയുടേയുമൊക്കെ പഴുത്ത പഴങ്ങളാണ് ഇവയുടെ ഇഷ്ട ഭക്ഷണം. അണ്ണാന്‍ ഓന്ത് പോലുള്ള ചെറിയ ജീവികളെയും ഇവ ഭക്ഷണമാക്കും. ഞങ്ങളുടെ സാന്നിദ്ധ്യം അറിയിക്കാതെ ഇലപോലും അനങ്ങാതെ ഞങ്ങള്‍ നടന്നു. അങ്ങ് കുറച്ചകലെ മരത്തില്‍ കറുത്തൊരു വൈറ്റ് ബെല്ലീഡ് വുഡ്പെക്കര്‍ എന്ന അപൂര്‍വ്വ മരംകൊത്തി. ചുവന്ന തലപ്പാവും വച്ച് ചാടിച്ചാടി മുകളിലേക്ക് കയറുന്നു. സുന്ദരന്‍മാരായ മലയണ്ണാന്‍മാര്‍ മരങ്ങളില്‍ ചാടിക്കളിക്കുന്നുണ്ട്. കാഴ്ചകള്‍ കണ്ട് സംതൃപ്തിയോടെ തിരിച്ചു നടന്നു.കൊണ്ടുപോയിരുന്ന ഭക്ഷണം എല്ലാവരും പങ്കിട്ടു കഴിച്ചു. ഇടക്ക് ജീപ്പില്‍ നിന്ന് ചാടിയിറങ്ങി വന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കാടിനുള്ളിലേക്ക് കടക്കരുത് വേഴാമ്പലുകളെ ശല്യപ്പെടുത്ത് എന്നെല്ലാം ഉപദേശം നല്‍കി. വളരെ മാന്യമായ പെരുമാറ്റം. സന്തോഷം തോന്നി. വേഴാമ്പല്‍ പറക്കുന്നത് കാണാന്‍ ഇവയെ കല്ലെടുത്ത് എറിയുന്ന ആളുകള്‍ വരെ ഉണ്ടെത്രെ. കഷ്ടം.

എല്ലാവരുടെയും കാലുകളില്‍ നിന്ന് ചോര ഒഴുകുന്നുണ്ട്. അട്ടകടിച്ചതാണ്. ഓരോ അട്ടയെ കണ്ട് വിറക്കുമ്പോഴും മിത്ര തന്ന ധൈര്യം. ചേച്ചീ ഇതിനെ കൈ കൊണ്ട് പിടിച്ച് ഞങ്ങള്‍ ട്രീറ്റ്മെന്‍റിന് ഉപയോഗിക്കാറുണ്ട്. മിത്രയുടെ കാല്‍പാദം കണ്ടാല്‍ ഭരതനാട്യത്തിന് ചുവന്ന ഛായം പൂശിയ പോലുണ്ട്. അട്ടപ്പേടി അതോടെ മാറിക്കിട്ടി. സാനിറ്റെസര്‍ സ്പ്രേ ചെയ്താല്‍ അട്ടവിട്ടു പോകും എന്നൊരു പുതിയ കണ്ടുപിടുത്തവും ഞങ്ങള്‍ നടത്തി. തിരിച്ചിറങ്ങി ചെറിയൊരു ഹോട്ടലില്‍ നിന്നൊരു ചുടു ചായ. ചൂടുള്ള പഴംപൊരിയും. അയപ്പന്‍ തിട്ട് വ്യൂ പോയന്‍റില്‍ ഒരു ഗ്രൂപ്പ് സെല്‍ഫിയും ഫോട്ടോഷൂട്ടും. എ.വി.ടി. ഔട്ട് ലെറ്റില്‍ നിന്ന് ചായപ്പൊടി വാങ്ങി.. നെല്ലിയാമ്പതി ഓറഞ്ച് മധുരവും നുകര്‍ന്ന് ഞങ്ങള്‍ പിരിഞ്ഞു. ഇനിയും കാണാം എന്ന മധുര വാഗ്ദാനവുമായി.

ദീപ ഗംഗേഷ്
പൊതുവിദ്യാഭ്യാസ
വകുപ്പില്‍ ഉദ്യോഗസ്ഥ

COMMENTS

COMMENT WITH EMAIL: 0