Homeചർച്ചാവിഷയം

കെ. ജി ജോർജിന്‍റെ ജീവിതവും സിനിമകളും 

മുറിക്ക് പുറത്തേക്ക് പോവും. ഇങ്ങനെയൊക്കെ ഒരു സിനിമയുണ്ടാവുമോ, ഇതു വരെ കണ്ട കാഴ്ചകൾ

കെ. ജി ജോർജിന്‍റെ ഏത് സിനിമയാണ് ആദ്യം കണ്ടതെന്ന് ഓർക്കുന്നില്ല, ഇലവങ്കോട് ദേശം ഒഴികെ ഒന്നും തിയേറ്ററിൽ പോയി കണ്ടിട്ടുമില്ല. ഓർമയിലുള്ളത് ഒരവധിക്കാലത്ത്  കണ്ട ആദാമിന്‍റെ വാരിയെല്ലാണ്. വീഡിയോ ടേപ്പിൽ എല്ലാവരും ഒന്നിച്ചിരുന്ന് സിനിമ കാണുമ്പോൾ കടന്നു വന്ന മെൻസസ് എന്ന വാക്ക് എന്നിലെ കൗമാരക്കാരിയെ അമ്പരപ്പിച്ചു. അതു വരെ സിനിമയിൽ പോയിട്ട് വീട്ടിൽ പോലും ഇത്ര സ്വാഭാവികമായി ആ വാക്ക് ഉച്ചരിച്ചു കേട്ടിട്ടില്ലായിരുന്നു. പിന്നീട് ആ ഭാഗം എത്തുന്നതിനുമുൻപ് ഞാൻ വെള്ളം കുടിക്കാനെന്ന മട്ടിലോ മറ്റോ പോലെയല്ലാലോ എന്ന് അന്ന് തോന്നിയിരുന്നു. മമ്മൂട്ടിയും ഗോപിയുമൊക്കെ  ഉണ്ടെങ്കിലും അവരെ തീർത്തും അപ്രസക്തമാക്കിക്കൊണ്ട് മൂന്ന് പെണ്ണുങ്ങൾ നിറഞ്ഞു നിന്ന ഒരു സിനിമ.  പിന്നീട് ഓരോ സിനിമകൾ കാണും തോറും ആ അമ്പരപ്പും ആദരവും കൂടി വന്നു.

മറ്റ് സംവിധായകരിൽ നിന്ന് വ്യത്യസ്തമായി വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് കെ. ജി യുടെ സിനിമകളിൽ പ്രത്യക്ഷപ്പെടുന്നത്. പതിവ് ചേരുവകളോ , virgin/ whore  എന്ന  ദ്വന്ദ നിർമിതിയിൽ സ്ത്രീകളെ തളച്ചിടലോ ഇല്ല. നിത്യ ജീവിതത്തിൽ നാം കാണുന്ന നന്മയുടെയും തിന്മയുടെയും അംശങ്ങളുള്ള പച്ചയായ പെണ്ണാണവൾ.  ഗ്രാമത്തിന്‍റെ വിശുദ്ധി എന്ന സങ്കല്പം പൊള്ളയാണെന്ന് കാണിക്കുന്നുണ്ട് കോലങ്ങളിൽ. സിനിമാ മോഹവുമായി പോയ  പെണ്ണ് അവിഹിത ഗർഭവുമായി വന്നെത്തുന്നതും അവളുടെ അമ്മ (പ്രാർത്ഥിച്ചു കൊണ്ട് ) ഗർഭഛിദ്രം നടത്തുകയും ചെയ്യുന്ന രംഗമുണ്ട്. അവരെ മോശക്കാരായി സംവിധായകൻ വിധി നടപ്പിലാക്കുന്നില്ല. ആത്മഹത്യ എന്ന സ്ഥിരം ഫോർമുലയിൽ ആ പെണ്ണിന്‍റെ ജീവിതം അവസാനിക്കുന്നതായി കാണിക്കുന്നുമില്ല. അവൾ വിവാഹിതയായി പോവുന്നതായാണ് പകരം ചിത്രീകരിച്ചിരിക്കുന്നത്. ഗ്രാമ വിശുദ്ധിയുള്ള നായികയെ കാത്തിരിക്കുന്നത് ഇഷ്ടപെട്ട പുരുഷനോടോത്തുള്ള ജീവിതമല്ല, മറിച്ച് മദ്യപാനിയും ആഭാസനുമായ, അച്ഛനോളം പ്രായമുള്ള ഒരാളോടൊപ്പമുള്ള സഹവാസമാണ്, കുടുംബം എന്ന സ്ഥാപനത്തിന്‍റെ പേരിൽ. യവനികയിലും ഇത് പോലെ സാഹചര്യങ്ങളുടെ സമ്മർദ്ദത്തിൽ നിസ്സഹായയായി പോവുന്ന പെണ്ണുണ്ട്. കുടുബത്തിലെ ദാരിദ്ര്യവും സംരക്ഷിക്കാൻ ആളില്ലാത്തതും മുതലെടുക്കുന്ന ആളിന്‍റെ ഇംഗിതത്തിനെല്ലാം വഴങ്ങി കൊടുക്കേണ്ടി വരുന്ന പെണ്ണാണവൾ . ഇതിനിടയിൽ സഹപ്രവർത്തകനോട് തോന്നുന്ന ഇഷ്ടവും അവളിലുണ്ട്. സ്വന്തം അനിയത്തിക്കും തന്‍റെ ഗതി പേറേണ്ടി വരുമെന്നറിയുമ്പോൾ ഒരു കൊലപാതകത്തിനു പോലും കരുത്ത്  വരുന്നുണ്ട് അവൾക്ക്

മലയാള സിനിമയിൽ പൊതുവെ തുറന്നു ചർച്ച ചെയ്യാൻ മടിയുള്ള വിഷയമാണ് സ്ത്രീ ലൈംഗികത. സെമി പോണ്‍ ചിത്രങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന വൈകൃത കാഴ്ച്ചകളല്ലാതെ സ്ത്രീയുടെ കാമനകളെ കുറിച്ച് സിനിമ പ്രതിപാദിക്കാറില്ല. ഇരകളിലെ ആനി വ്യത്യസ്തയാവുന്നതും ഇവിടെയാണ്‌. പണവും പ്രതാപവുമുള്ള കുടുംബത്തിൽ പിറന്ന ആനിക്ക് പതിഞ്ഞ മട്ടിലുള്ള ഭർത്താവിൽ നിന്ന് അവളാഗ്രഹിക്കുന്ന സംതൃപ്തി ലഭിക്കുന്നില്ല. ശരീരത്തിന്‍റെ വിശപ്പുകളിൽ അവൾക്കു ലജ്ജയുമില്ല. മദ്യപിക്കുന്നതിലോ അവളാഗ്രഹിക്കുന്ന തരത്തിലുള്ള പുരുഷന്‍റെ കരുത്ത്  തേടിപ്പോകുന്നതിലോ അവൾക്കൊട്ടും മനസ്താപവുമില്ല. വളരെ ബോൾഡ്  ആണവൾ, ആരെയും കൂസാത്തവൾ.  ഇതിൽ നിന്നും തീർത്തും വിഭിന്നയാണ് മറ്റൊരാളിലെ സുശീല. സ്വന്തമായി അഭിപ്രായമില്ലാത്തവൾ. സ്വന്തം ആഗ്രഹങ്ങളെ പ്രകടിപ്പിക്കാൻ ഭയക്കുന്നവൾ. ഭർത്താവിന്‍റെ ഇഷ്ടങ്ങൾക്കനുസരിച്ച് മാത്രം ചലിക്കുന്ന, കുടുംബം എന്ന സ്ഥാപനം നിലനിർത്തിക്കൊണ്ട് പോവാൻ വിധിക്കപ്പെട്ടവൾ എന്ന് സ്വയം പൊരുത്തപ്പെട്ടു പോകുന്ന സ്ത്രീ. കടം ചോദിക്കുന്ന കൂട്ടുകാരിക്ക് കൊടുക്കാൻ സ്വന്തമായി കുറച്ചു കാശ് പോലും തന്‍റെ കൈയിൽ ഇല്ലെന്നു നിസ്സഹായതയോടെ പറയുന്നവൾ. പുറമെയുള്ള കാഴ്ച്ചയിൽ അവൾക്കൊന്നിന്‍റെയും കുറവില്ല, ഗവണ്‍മെന്‍റ് ഉദ്യോഗസ്ഥനായ  ഭർത്താവ് , നല്ല വീട്, കാർ , കുട്ടികൾ, സമൂഹത്തിൽ  മാന്യമായ സ്ഥാനം. എന്നിട്ടും ഒരു നിമിഷം ഇതെല്ലം മറന്ന്, എല്ലാം ത്യജിച്ച് അവൾ വീട് വിട്ടിറങ്ങി പോവുന്നുണ്ട് കാർ  മെക്കാനിക്കിന്‍റെ കൂടെ. ഇവിടെയും സംവിധായകന്‍റെ പക്ഷത്തു നിന്നുള്ള വിലയിരുത്തലുകളോ വിധി നിർണ്ണയങ്ങളോ  ഇല്ല. അവൾക്കവളുടെ ശരിയുണ്ടാവാം എന്നേ പ്രേക്ഷകനും തോന്നൂ. ഒരു സിനിമയിൽ പോലും  സ്ത്രീ ശരീരത്തിലേക്ക് ക്യാമറയുടെ നോട്ടം പതിയുന്നില്ല.

ഓരോ സിനിമകൾ കാണുമ്പോഴും ആഗ്രഹിക്കും  എന്നെങ്കിലുമൊരിക്കൽ കെ. ജി ജോർജിനെക്കുറിച്ച്  ഒരു പുസ്തകം എഴുതണം  എന്ന് . പലവിധ ഉഴപ്പലുകളിൽ ഒരിക്കലും ശ്രമിക്കപ്പെടാതെ പോയ ഒന്നായി അത്. മണി രത്‌നം സിനിമകളിൽ ഗവേഷണം തുടങ്ങിയ നാളുകളിലാണ് എന്തേ കെ. ജി ജോർജിന്‍റെ സിനിമകൾ ഓർക്കാതിരുന്നത് എന്ന നിരാശ തോന്നുന്നത്. പുസ്തകം എന്ന ആശയം വീണ്ടും തല പൊക്കി, കിട്ടാവുന്ന പുസ്തകങ്ങൾ, അധികമുണ്ടായിരുന്നില്ല അവ,  വായിച്ചു കുറിപ്പുകൾ തയ്യാറാക്കി വച്ചു. സിനിമകൾ മുഴുവൻ ഒന്നിനു പുറകെ ഒന്നായി പല തവണ കണ്ടു. സ്വപ്നാടനത്തിനു ശേഷം ചെയ്ത വ്യാമോഹം, രാപ്പാടികളുടെ ഗാഥ, ഓണപ്പുടവ, ഇനി അവൾ ഉറങ്ങട്ടെ ഇവയൊന്നും എവിടേയും കിട്ടാനില്ലായിരുന്നു. ചില സിനിമകൾ സുഹൃത്തുക്കൾ സംഘടിപ്പിച്ചു തന്നു.  അങ്ങനെ ഒരു ദിവസം സാറിനെ ഫോൺ ചെയ്ത് പുസ്തകത്തിന്‍റെ കാര്യം പറഞ്ഞു. അപ്പോഴേക്കും സ്ട്രോക്ക് വന്ന് ശാരീരികമായ ബുദ്ധിമുട്ടുകളിൽ ആയിരുന്നു അദ്ദേഹം. “വൈകി പോയല്ലോ കുട്ടീ, സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്” എന്നു  പറഞ്ഞു. ആ മോഹം അങ്ങനെ നിരാശയിൽ കലാശിച്ചു.  കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഫ്രൈഡേ പ്രദർശനത്തിന് വന്ന വേളയിൽ സുഹൃത്തും സംവിധായകനുമായ ലിജിൻ ജോസിനോട് ഞാൻ ഇക്കാര്യം ചർച്ച ചെയ്തു. ഭരതൻ, പദ്മരാജൻ എന്നീ പേരുകൾക്കപ്പുറത്ത് പറയാൻ മറന്നു പോവുന്ന ഒരു പേര്, അർഹിക്കുന്ന ആദരം നേടാത്ത വ്യക്തി, നമുക്കെന്തെങ്കിലും ചെയ്യേണ്ടേ, ഒരു ഡോക്യുമെന്‍ററി ആലോചിച്ചാലോ എന്ന് പറഞ്ഞപ്പോൾ ലിജിൻ താല്പര്യം പ്രകടിപ്പിച്ചു.  തയ്യാറാക്കി വച്ച സ്ക്രിപ്റ്റ് ഞാൻ അയച്ചു കൊടുക്കുകയും ചെയ്തു.

ഏതൊക്കെ ആംഗിളുകളിൽ കാര്യങ്ങൾ അവതരിപ്പിക്കണം, ആരെയൊക്കെ കാണണം എന്നതിൽ  ഏകദേശ തീരുമാനം ഉണ്ടാക്കി. സാറിന്‍റെ വീട്ടിലെ ഷെൽഫുകൾ മുഴുവൻ പരതി, പഴയ ആൽബങ്ങൾ, തിരക്കഥയുടെ കൈയെഴുത്തു പ്രതികൾ, ചെറുപ്പത്തിൽ കണ്ട വിദേശ സിനിമകളുടെ നോട്ടീസുകൾ, ഒരു കാലത്തിലൂടെയുള്ള യാത്രയായിരുന്നു ഞങ്ങൾക്കത്. അലമാര നിറച്ചും പുസ്തകങ്ങളാണ്, സിനിമയെ കുറിച്ച്, സംഗീതത്തെ കുറിച്ച്, പിന്നെ പെയിന്‍റിംഗിനെ സംബന്ധിച്ചും. വാടക വീടുകൾ മാറുന്നതിനിടയ്ക്ക് നഷ്ടപ്പെട്ടു പോയ പ്രിയപ്പെട്ട ചിലതിനെക്കുറിച്ചും  പറഞ്ഞു കെ ജി, ഏറെ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ‘കാമമോഹിതം’ തിരക്കഥയുടെ കൈയെഴുത്തു പ്രതി, യവനികയ്ക്ക് വേണ്ടി ഭരതൻ വരച്ച പോസ്റ്ററുകൾ, സ്വപ്‌നാടനത്തെ കുറിച്ച് മാധവിക്കുട്ടിയുടെ ആർട്ടിക്കിൾ വന്ന ഇല്ലസ്ട്രേറ്റഡ് വീക്കിലി അങ്ങനെ പലതും.

സിനിമ പോലെ മുതൽമുടക്ക് തിരിച്ചു പിടിക്കാൻ പറ്റുന്ന ഒന്നല്ല ഡോക്യുമെന്‍ററി. എന്നിട്ടും കെ. ജി ജോർജ് എന്ന വ്യക്തിയോടുള്ള ഇഷ്ടം കൊണ്ട് ഷിബു ജി. സുശീലൻ നിർമ്മാതാവായി കൂടെ നിന്നു. ലിജിന്‍റെ സൗഹൃദങ്ങളുടെ ബലത്തിലായിരുന്നു ഈ പ്രൊജക്റ്റ് മുന്നോട്ട് പോയത്, കെ. ജി യുടെ രംഗങ്ങൾ മുഴുവൻ ഷൂട്ട് ചെയ്ത നീൽ ഡി കുൻഹ, പിന്നീട് ക്യാമറ  കൈകാര്യം ചെയ്ത എം. ജെ രാധാകൃഷ്ണൻ, എഡിറ്റർ ബി. അജിത് കുമാർ ഇവരാരും തന്നെ പ്രതിഫലം പറ്റിയല്ല സഹകരിച്ചത്, ജോർജ് സാറിനു  വേണ്ടിയല്ലേ എന്ന സന്തോഷം മാത്രം. അങ്ങനെ 2013 ഫെബ്രുവരി അവസാനം ഏറണാകുളം വെണ്ണലയിലുള്ള ‘സ്‌പ്ലെണ്ടർ’ എന്ന വീട്ടിൽ ഞങ്ങൾ ഷൂട്ട് തുടങ്ങുന്നു. “നമ്മൾ അറ്റാച്ച് ചെയ്യുന്ന പരിശുദ്ധിയൊന്നും ദൈവത്തിനില്ല, ഞാൻ  വിശ്വാസിയല്ല” എന്ന് പറയുന്ന കെ. ജി ജോർജ് ക്യാമറയ്ക്ക് മുൻപിലും മഴയത്ത് പോലും പള്ളിയിൽ കയറി നിൽക്കാത്ത ലിജിൻ ക്യാമറയ്ക്ക് പിന്നിലും!   സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിട്ടും അങ്ങേയറ്റം സഹകരണത്തോടെ കെ. ജി പറഞ്ഞു തുടങ്ങി, ചെറുപ്പത്തിലേ അപ്പന്‍റെ കൂടെ  പെയിന്‍റിംഗ് പണികൾക്ക് പോവുകയും അങ്ങനെ കിട്ടുന്ന പണം മുഴുവൻ സിനിമ കാണാൻ ചിലവഴിക്കുകയും ചെയ്തതിനെക്കുറിച്ച്. കിലോമീറ്ററുകൾ താണ്ടി തിയേറ്ററുകളിൽ ചെന്ന് വിദേശത്തും സ്വദേശത്തും ഇറങ്ങിയ നല്ല സിനിമകളെല്ലാം ഒന്ന് പോലും വിടാതെ കണ്ടത്,  ഇംഗ്ലീഷിൽ വന്നിരുന്ന സിനിമ പുസ്തകങ്ങൾ വാങ്ങി വായിച്ചിരുന്നത് ഒക്കെ. സിനിമയാണ്  തന്‍റെ മേഖല എന്ന തിരിച്ചറിവോട്  കൂടി അദ്ദേഹം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ  പ്രവേശനം നേടി. തിരുവല്ലയിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന ഒരാളെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ഒരു തീരുമാനം തന്നെയായിരുന്നു അത് .

പി എൻ മേനോന്‍റെ ഓളവും തീരവും (1970) മലയാള സിനിമയെ സ്റ്റുഡിയോക്കകത്ത് നിന്നും പുറത്തെത്തിച്ചപ്പോൾ കഥാപാത്രങ്ങളുടെ മനസ്സിനകത്തേക്കുള്ള (mindscape) യാത്രയായിരുന്നു കെ. ജി ജോർജിന്‍റെ സിനിമകൾ.  മലയാളത്തിൽ അതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത പുതിയ കഥാ പരിസരങ്ങളും കഥന  രീതിയും ആദ്യ ചിത്രം മുതലേ അദ്ദേഹത്തിന്‍റെ സിനിമകളിൽ  കാണാം. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പഠനവും രാമു കാര്യാട്ടിന്‍റെ കീഴിലുള്ള പരിശീലനവും കഴിഞ്ഞു 1976 ലാണ് കെ. ജി തന്‍റെ ആദ്യ ചിത്രമായ സ്വപ്നാടനം സംവിധാനം ചെയ്യുന്നത്. കുടുംബ ബന്ധങ്ങളിലും പ്രണയ കഥകളിലും ചുറ്റികറങ്ങി കൊണ്ടിരുന്ന മലയാള സിനിമയിൽ ആദ്യമായിരുന്നു ഇങ്ങനെ ഒരു സിനിമ. സൈക്കോ അനാലിസിസിലൂടെ നായകന്‍റെ പൂർവ്വ കാലം കണ്ടു പിടിക്കാനുള്ള ശ്രമത്തിലൂടെയാണ് കഥ വികസിക്കുന്നത്. വ്യവസ്ഥാപിതമായ എല്ലാ സ്ഥാപനവല്ക്കരണങ്ങളെയും തിരസ്ക്കരിക്കുന്നുണ്ട് കെ ജി. വിവാഹമെന്ന മഹത്തായ സ്ഥാപനം, മുറപ്പെണ്ണ്‍ എന്ന മലയാളിയുടെ എക്കാലത്തെയും വലിയ റൊമാന്‍റിക്‌ ബിംബം ഇവയൊക്കെയും തന്‍റെ ആദ്യ സിനിമയിൽ തന്നെ പൊളിച്ചെഴുതുന്നുണ്ട്. കുടുംബത്തിനു വേണ്ടി, അവർ കണ്ടു പിടിച്ചു തരുന്ന പെണ്ണിന് വേണ്ടി തന്‍റെ പ്രണയിനിയെ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട് നായകന്. അതയാളുടെ മാനസിക നില തന്നെ തകർക്കുന്നു. മിക്ക കുടുബങ്ങളിലും ‘marriage  of  convenience’ ആണ് നടക്കുന്നത് എന്ന് സ്വപ്നാടനം പറഞ്ഞു വയ്ക്കുന്നു.

“ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ എനിക്കൊരു ധാരണയുണ്ടായിരുന്നു എത്തരം സിനിമകൾ ചെയ്യണമെന്ന്. ജീവിതത്തിന്‍റെ താളം തന്നെയാണ് സിനിമയ്ക്കും, അല്ലാത്ത തരം സിനിമകൾ ചെയ്യാൻ എനിക്ക് താല്പര്യമില്ലായിരുന്നു. പതിവ് കാഴ്ചകളോടും ഇഷ്ടം തോന്നിയിട്ടില്ല, വ്യത്യസ്തമായ കഥകൾ പറയാനാണ് ശ്രമിച്ചത്. സിനിമയെ കുറിച്ചൊരു സിനിമ, നാടകത്തെ കുറിച്ച്, സ്ത്രീകളെ കുറിച്ച് ഇങ്ങനെയൊക്കെ ആദ്യം തന്നെ ഒരു ധാരണ മനസ്സിൽ ഉണ്ടായിരുന്നു. സൈക്കോളജിക്കൽ അപ്പ്രോച്ച് ആണെങ്കിൽ കൂടുതൽ നന്നാവും എന്നും തോന്നി. പലായനം എന്നായിരുന്നു ആദ്യം ഉദ്ദേശിച്ച പേര്, ഉറൂബ് ആണ് സ്വപ്നാടനം എന്ന് മാറ്റുന്നത്. ആദ്യ സിനിമയിൽ അറിയപ്പെടുന്ന താരം വേണമെന്ന ആഗ്രഹം ഉണ്ടായിട്ടേ ഇല്ല, എന്‍റെ കഥാപാത്രങ്ങൾക്ക് ഇണങ്ങുന്ന അഭിനേതാക്കളെ തിരഞ്ഞെടുക്കാറേ ഉള്ളൂ, പിന്നീടുള്ള സിനിമകളിലും അതേ, സ്റ്റാർ ക്വാളിറ്റി ഒരിക്കലും എന്‍റെ കൺസേൺ ആയിരുന്നില്ല. മമ്മൂട്ടിയൊക്കെ വന്ന ശേഷമാണ് താര പരിവേഷം വരുന്നത്, എന്നിരുന്നാലും എന്‍റെ സിനിമകളിൽ അത് ഞാൻ ഉപയോഗിച്ചിട്ടില്ല.”

അത് ശരിവച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു, “ഞാൻ വേഷങ്ങൾ ചോദിച്ച് അങ്ങോട്ട് പോയിട്ടേ ഉള്ളൂ”. ഒരു ഓണക്കാലത്തായിരുന്നു മമ്മൂട്ടിയെ ഞങ്ങൾ കാണുന്നത്, കൊച്ചിയിലെ സരോവരം ഹോട്ടലിൽ വച്ച്. നാലഞ്ചു ചാനലുകളിലെ ഓണം റിലീസ് സിനിമ ചർച്ചകൾ കഴിഞ്ഞു വൈകുന്നേരമാണ് നീലിന്‍റെ ക്യാമറയ്ക്ക് മുൻപിൽ വന്നിരുന്നത്, തൊണ്ടയിലെ വെള്ളം വറ്റി എന്നു പറഞ്ഞ്. ഷൂട്ട് കഴിയുമ്പോഴേക്കും തിരിച്ചു പോവാനുള്ള തീവണ്ടി സ്റ്റേഷൻ വിടുമോ എന്ന ആധിയിൽ ആയിരുന്നു  ഞാൻ.  ചോദ്യങ്ങൾ പറഞ്ഞു കൊടുക്കേണ്ട ആവശ്യം വന്നില്ല എനിക്ക്, അതിനു മുൻപേ മമ്മൂട്ടി പറഞ്ഞു തുടങ്ങി, സിനിമയ്ക്ക് വേണ്ടി മരിക്കാൻ പോലും തയ്യാറായി നടന്ന ആ നാളുകളെപ്പറ്റി, ശ്രീനിവാസന്‍റെ അടുത്ത് റോൾ ചോദിച്ചു പോയതും മേളയിൽ അഭിനയിക്കുന്നതും എല്ലാം.

മേള, യവനിക, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് , ആദാമിന്‍റെ വാരിയെല്ല്, കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ, ഇലവങ്കോട് ദേശം ഇത്രയും സിനിമകളിൽ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ടെങ്കിലും ഇലവങ്കോട് ദേശം ഒഴികെ  ഒന്നിൽ പോലും മമ്മൂട്ടിയാണ് പ്രധാന നടൻ എന്നു പോലും പറയാൻ പറ്റില്ല. എല്ലാം തീർത്തും വിഭിന്നമായ വേഷങ്ങൾ. കെ. ജി ജോർജിന്‍റെ സിനിമകളിൽ നടന്മാരെക്കാൾ മുന്നിട്ട് നിൽക്കുന്നത് എപ്പോഴും കഥാപാത്രമാണ്. ഉൾക്കടൽ ഇറങ്ങിയ ശേഷം വേണു നാഗവള്ളി ചെയ്ത ഒട്ടുമിക്ക വേഷങ്ങളും വിഷാദ കാമുകന്‍റെതായിരുന്നു. എന്നാൽ ജോർജിന്‍റെ സിനിമകളിൽ ആ ഇമേജ് ആവർത്തിക്കപ്പെട്ടതേയില്ല. ആദാമിന്‍റെ വാരിയെല്ലിൽ ജോലിക്ക് പോവാതെ ഭാര്യയുടെ കാശു കൊണ്ട് മദ്യപിച്ചു നടക്കുന്ന ഒരാളാണ്, അയാളുടെ രതിയിൽ പോലും അക്രമിച്ചു കീഴ്‌പ്പെടുത്തുന്ന മനോഭാവമാണ്. തന്‍റെ സൗകര്യങ്ങൾക്കനുസരിച്ച് ഭാര്യ വഴങ്ങി തരണം എന്ന ധാർഷ്ട്യം. ഗോപിയുടെ അയ്യപ്പനും (യവനിക) ദുശ്ശാസന കുറുപ്പും (പഞ്ചവടിപ്പാലം) ഏറെ ചർച്ച ചെയ്യപ്പെട്ട താരതമ്യങ്ങളാണ്. ഗ്രാമത്തിന്‍റെ വിശുദ്ധി, നന്മ എന്നീ ക്ലിഷേകളെ പൊളിച്ചടുക്കിയ സിനിമയായിരുന്നു കോലങ്ങൾ. തിലകൻ,  നെടുമുടി വേണു എന്നിവരുടെ അഭിനയ ജീവിതത്തിലെ അപൂർവ്വമായ പകർന്നാട്ടങ്ങളും. കള്ള് ഷാപ്പിലേക്ക് പന്നിയുമായി വരുന്ന തിലകന്‍റെ രംഗങ്ങൾ എങ്ങനെ പകർത്തിയെന്നത്ഭുതപ്പെടും. അത് പോലെ തന്നെ  നാട്ടിൻ പുറത്തെ വായ് നോക്കിയും ഒളിഞ്ഞു നോട്ടക്കാരനുമായി വേണുവിന്‍റെ റോൾ. അവളുടെ ഇടത്തെ തുടയിൽ ഒരു മറുകുണ്ട് എന്നു പറഞ്ഞു ഒരു കുടുംബിനിയുടെ ജീവിതം തകർക്കുന്ന രംഗങ്ങളിലൊക്കെ പരമു എന്ന കഥാപാത്രത്തെ വെറുത്തു പോകുന്നത്ര തന്മയത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട് നെടുമുടി വേണു.

രണ്ടു മൂന്നു ദിവസം വീട്ടിൽ ഷൂട്ട് ചെയ്ത ശേഷം ഒരു ദിവസം പുറത്തു വച്ചു ചെയ്യാമെന്ന് തീരുമാനിച്ചു. ജോർജ് സാറിന് നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിലും എതിർപ്പൊന്നും പറഞ്ഞില്ല. നിര്‍മ്മാതാവ് ഒ. ജി സുനിലിന്‍റെ   തറവാട് എന്ന റിസോർട്ടിൽ വച്ചായിരുന്നു ഷൂട്ട്. കെ. ജി അന്ന് കുറച്ചൂടെ റീലാക്സ്ഡ് ആയിരുന്നു, ഒരുപാട് കാര്യങ്ങൾ സംസാരിച്ചു, പഴയ പ്രണയത്തെക്കുറിച്ചും സിനിമയൊഴിച്ച് മറ്റൊന്നിനോടും അറ്റാച്ച് മെന്‍റ് തോന്നാത്തതിനെ കുറിച്ചുമൊക്കെ. നല്ല ഭർത്താവോ അച്ഛനോ ഒന്നുമല്ല എന്നും. സൽമയ്ക്കും അത് തന്നെയായിരുന്നു പരാതി. എത്ര വഴക്കുകൾ ഉണ്ടെങ്കിലും മറ്റുള്ളവർക്ക് മുൻപിൽ, പ്രത്യേകിച്ചും ക്യാമറയ്ക്ക് മുൻപിൽ പൊതുവെ എല്ലാവരും ‘സംതൃപ്ത കുടുംബം’ എന്ന ലേബൽ പതിച്ചിരിക്കാറാണ് പതിവ്. സൽ‍മ തുറന്നടിച്ചു കാര്യങ്ങൾ പറയുമ്പോൾ ഒരു കുട്ടിയുടെ നിഷ്കളങ്കമായ ചിരിയോടെ കെ. ജി ജോർജ് എല്ലാം കേട്ടിരുന്നു. (കൊച്ചി ബിനാലെയിൽ 8 ½ intercutsന്‍റെ ആദ്യ പ്രദർശന വേളയിൽ ഈ രംഗത്ത് നിറഞ്ഞ കൈയടിയായിരുന്നു. ) ഞാൻ/ എന്‍റെ ഭർത്താവ്/ ഭാര്യ ഇതു പോലെ തുറന്നു പറഞ്ഞിരുന്നെങ്കിൽ എന്താവുമായിരുന്നു എന്നായിരുന്നു അന്ന് ഞങ്ങളുടെയൊക്കെ ചർച്ച.

രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോടായിരുന്നു അടുത്ത ഷെഡ്യൂൾ. ഞങ്ങൾ കോഴിക്കോട്ടുകാരുടെ സ്നേഹം, ഞങ്ങളുടെ ഭക്ഷണം,  കൊച്ചിയിൽ  ഓട്ടോറിക്ഷയ്ക്ക് മീറ്റർ എന്ന സങ്കല്പം കണ്ടു പിടിച്ചിട്ടു പോലുമില്ല എന്നു തുടങ്ങി ഞാൻ നാഴികയ്ക്ക് നാല്പത് വട്ടം കോഴിക്കോടൻ വിശേഷങ്ങൾ ഈ തെക്കന്മാരോട് പറഞ്ഞു കൊണ്ടിരിക്കാറുള്ളതാണ്. ആദ്യത്തെ ഷൂട്ടിനു വേണ്ടി ഹോട്ടൽ മഹാറാണിയിൽ എല്ലാം തയ്യാറാക്കി സംവിധായകൻ രഞ്ജിത്തിനു വേണ്ടി കാത്തിരുന്നു കാത്തിരുന്നു മുഷിഞ്ഞപ്പോൾ കൂട്ട ആക്രമണമായിരുന്നു എന്‍റെ നേർക്ക്. ഭക്ഷണമാണ് മാനക്കേടിൽ നിന്ന് എന്നെ രക്ഷിച്ചത്, പിന്നെ എം. ടിയുടെയും അഞ്ജലി മേനോന്‍റെയും കൃത്യതയും ആതിഥ്യവും.

ഒരിക്കൽ ഷൂട്ടിന്‍റെ ഇടവേളയിൽ കെ. ജി പറഞ്ഞു മലയാളത്തിൽ ഇഷ്ടപ്പെട്ട സിനിമ എലിപ്പത്തായമാണെന്ന്, സത്യജിത് റേയുടെ പടങ്ങളും ഏറെ ഇഷ്ടം. യവനിക മറാത്തിയിലേക്ക് റീമേക്ക് ചെയ്തിരുന്നു എന്നത് ഞങ്ങൾക്ക് പുതിയ അറിവായിരുന്നു. റീമേക്ക് എന്ന സങ്കല്പത്തോട് ഒട്ടും താല്പര്യമില്ല കെ. ജിക്ക്. “എനിക്ക് പറയാനുള്ളത് ഞാൻ പറഞ്ഞു കഴിഞ്ഞു, വീണ്ടും മറ്റൊരാൾ ചെയ്യേണ്ട കാര്യമില്ല, അത് സ്വന്തം മകൻ ആണെങ്കിലും”. ഈ ഒരു ബോധ്യം ഉള്ളത് കൊണ്ടാവാം വിജയിച്ച ഒരു ഫോർമുലയും അദ്ദേഹം പിന്നീട് പരീക്ഷിക്കാതിരുന്നത്, ഒരേ തരത്തിലുള്ള കഥകൾ പറയാതിരുന്നത്.

ഡോക്യൂമെന്‍ററിക്ക് വേണ്ടി കണ്ടു സംസാരിക്കാൻ ഒരുപാട് പേരുണ്ടായിരുന്നു. ഇവർ  ഒന്നിച്ചൊരിടത്ത് ഒരേ ദിവസം ഉണ്ടായിരിക്കുക എന്നുള്ളതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഒരുപാട് ഫോൺ വിളികൾ ആവശ്യമായി വന്നു. കൊച്ചിയിലെയും കോഴിക്കോട്ടെയും ഷൂട്ടിന് മെഗാ മീഡിയ അവരുടെ റെഡ് ക്യാമറ സൗജന്യമായി തന്നു. ക്യാമറ ഫ്രീ ആയിരിക്കുന്ന ദിവസം ഞങ്ങൾ കാണാൻ ഉദ്ദേശിക്കുന്നവരും ഫ്രീ ആയിരിക്കണേ എന്നായിരുന്നു ആ ദിവസങ്ങളിലെ ഏറ്റവും വലിയ പ്രാർത്ഥന. തിരുവനന്തപുരത്തെ ഷൂട്ടിന് എം. ജെ രാധാകൃഷ്ണന്‍റെ ക്യാമറയായിരുന്നു ഉപയോഗിച്ചത്. രണ്ടു ദിവസങ്ങളിലായി സി. എസ് വെങ്കിടേശ്വരൻ, സക്കറിയ, ഗാന്ധിമതി ബാലൻ, ഒ.എൻ.വി, രാമചന്ദ്ര ബാബു, ടി. വി ചന്ദ്രൻ, മേനക, ശങ്കരൻ കുട്ടി , ഗണേഷ് കുമാർ എന്നിവരെയൊക്കെ അവരുടെ വീടുകളിൽ പോയി ഷൂട്ട് ചെയ്തു. അടൂരിനെയും ഷാജി എൻ. കരുണിനെയും കാണാൻ വേണ്ടി വീണ്ടും രണ്ടു  തവണ പോവേണ്ടി വന്നു. ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്കിന്‍റെ നിർമാതാവ് കൂടിയായ നടൻ  ഇന്നസെന്‍റ് രോഗമുക്തി നേടിയ ശേഷം ഡോക്യുമെന്‍ററിക്കു വേണ്ടി സംസാരിച്ചു, വാഹന അപകടത്തിൽ പരിക്ക് പറ്റി വിശ്രമത്തിലായിരുന്നു  ജഗതി ശ്രീകുമാറിനെ ഉൾപ്പെടുത്താനും സാധിച്ചില്ല. സുഹാസിനിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം എന്നു പറയാവുന്ന ഒന്നായിരുന്നു ആദാമിന്‍റെ വാരിയെല്ലിലെ വാസന്തി. കെ. ജി ജോർജിന്‍റെ ശക്തമായ സ്ത്രീപക്ഷ സിനിമയും. അതുകൊണ്ട് തന്നെ സുഹാസിനിയെ ഉൾപ്പെടുത്തണമെന്ന് ഞങ്ങൾ ആദ്യമേ തീരുമാനിച്ചിരുന്നു. ഞാൻ നിരന്തരം അവരെ വിളിച്ചു കൊണ്ടിരുന്നു, അപ്പോഴൊക്കെ അവർ ഓരോ അവധികൾ പറഞ്ഞു. ബാലു മഹേന്ദ്രയെയും യവനികയുടെ നിർമ്മാതാവ് ഹെൻറിയെയും കാണാൻ വേണ്ടി ചെന്നൈയിൽ പോവുന്നത് പോലും സുഹാസിനിയുടെ സൗകര്യാർത്ഥം പലപ്പോഴും നീട്ടി വച്ചെങ്കിലും അവരെ കണ്ടു സംസാരിക്കാനായില്ല. പിന്നീട് ലിജിന്‍റെ സുഹൃത്തായ ശ്രീബാലയുടെ ആദ്യ സിനിമയിൽ സുഹാസിനി അഭിനയിക്കുന്നു എന്നറിഞ്ഞു ഷൂട്ടിങ് ലൊക്കേഷനിൽ പോയി ലിജിൻ അവരെ നേരിട്ട് കണ്ടെങ്കിലും ആ കഥാ
പാത്രത്തെ ശരിക്ക് ഓർക്കുന്നില്ല എന്നു പറഞ്ഞു അവർ സഹകരിച്ചില്ല. ഒരു സ്ത്രീപക്ഷ കാഴ്ചപ്പാടിൽ സംസാരിക്കാൻ നടിയും സംവിധായികയും ആയ ഗീതു മോഹൻദാസിനെയാണ് പകരം ഞങ്ങൾ സമീപിച്ചത്. ഒന്നിനു പുറകെ ഒന്നായി കെ. ജി ജോർജ് സിനിമകൾ കണ്ടു തീർത്ത അവർ അത്യധികം ആവേശത്തോടെയാണ് സംസാരിച്ചത്. ചികിത്സയ്ക്ക് വേണ്ടി പുണെയിൽ നിന്ന് കൂത്താട്ടുകുളം ശ്രീധരീയത്തിൽ വന്നപ്പോഴാണ് ഞങ്ങൾ പി. കെ നായരെ പോയി കാണുന്നത്. ആശുപത്രിയിൽ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അഭിമുഖം  പകർത്തിയതും. സൈക്കോ മുഹമ്മദിന്‍റെയും മുഹമ്മദ് ബാപ്പുവിന്‍റെയും വീടുകളിൽ ഞങ്ങൾക്ക് സുഭിക്ഷമായ ഭക്ഷണവും ഉണ്ടായിരുന്നു. രണ്ടു പേരും സ്വപ്നാടനം എന്ന സിനിമയിൽ മാത്രമാണ് കെ. ജി ജോർജുമായി സഹകരിച്ചിട്ടുള്ളത്, പക്ഷേ ഇപ്പോഴും അദ്ദേഹവുമായി നല്ല ബന്ധം പുലർത്തുന്നവർ.

‘സിനിമയിലെ മറ്റൊരാൾ’ എന്നായിരുന്നു ആദ്യം ഡോക്യൂമെന്‍ററിക്കു വേണ്ടി കണ്ടെത്തിയ പേര്. എഡിറ്റിംഗ് ടേബിളിൽ എത്തിയപ്പോഴേക്കും തുടക്കത്തിൽ തയ്യാറാക്കിയ സ്ക്രിപ്റ്റ് ഒക്കെ അതിന്‍റെ വഴിക്ക് പോയി. ഓരോ ഇടവേളകൾക്ക് ശേഷം ഇരിക്കുമ്പോഴും പുതിയ ആശയങ്ങൾ മുളപൊട്ടും. 2014 ആയപ്പോഴേക്കും തന്‍റെ രണ്ടാമത്തെ സിനിമയുടെ തിരക്കിലേക്ക് ലിജിനും ഞാൻ സ്റ്റീവ് ലോപ്പസിന്‍റെ പണികളുമായി അജിത്തും തീസിസ് എഴുതി തീർക്കാനായി ഞാനും ഓരോ വഴിക്ക് പോയി. ആ വർഷം അവസാനം ഇറങ്ങിയ ഇനാരിറ്റുവിന്‍റെ Birdmanലെ ചില രംഗങ്ങൾ കണ്ടപ്പോൾ 1982 ൽ ഇറങ്ങിയ യവനിക ഓർത്തു, സ്റ്റേജിൽ കഥാപാത്രമായി നിറഞ്ഞാടി പുറത്തേക്ക് വരുന്ന കഥാപാത്രം തന്‍റെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളിലേക്ക് വേഷപ്പകർച്ച നടത്തുന്നത് രണ്ടു സിനിമയിലും ഒരുപോലെ തന്നെ. രണ്ടും നാടകത്തിന്‍റെ പശ്ചാത്തലത്തിൽ കഥാപാത്രത്തിന്‍റെ മാനസിക വ്യാപാരങ്ങൾ പകർത്തിയ സിനിമകൾ.

ഞങ്ങൾ പറയാൻ ഉദ്ദേശിച്ച ചില കാര്യങ്ങൾ ആരും പറയാതെ വിട്ടുപോയിരുന്നു, അതിനു പറ്റിയ ആളുകളെ തേടിയുള്ള അലച്ചിൽ ആയിരുന്നു അടുത്ത ഘട്ടം. ഡോക്യൂമെന്‍ററി എവിടെയുമെത്താതെ നീണ്ടു പോവുന്നതിന്‍റെ സമ്മർദ്ദം കൂടി വന്നു, കൈയിലുള്ള പൈസയും തീർന്നു തുടങ്ങിയിരുന്നു. ഷിബുവിനെ എത്ര കണ്ട് ബുദ്ധിമുട്ടിക്കും എന്നുള്ള ചിന്തയും ഒരുവശത്ത്. സൗഹൃദം പോലും തകരുന്ന തലത്തിലേക്ക് പരസ്പരം കുറ്റപ്പെടുത്തലുകളായി. വേറെ വിഷയങ്ങൾ വല്ലതുമായിരുന്നെങ്കിൽ പാതിവഴിയിൽ ഉപേക്ഷിച്ചേനേ, ഞങ്ങളോട് ഇത്രയും സഹകരിച്ച കെ. ജിയോട് നിന്ദ കാണിക്കാൻ വയ്യ എന്നുള്ളത് കൊണ്ട് പിടിച്ചു നിന്നു. ഒരിക്കൽ അദ്ദേഹത്തിന്‍റെ വീട്ടിൽ വച്ച് അന്ന് ചലച്ചിത്ര അക്കാദമി ഭാരവാഹികളായ ചില പ്രമുഖർ വലിയ വാഗ്ദാനങ്ങൾ ഒക്കെ നല്കി പോയി, അക്കാദമിക്ക്  ഒരു പ്രൊപോസൽ കൊടുക്കൂ, എല്ലാം ശരിയാക്കാം എന്ന മട്ടിൽ. ആ കാലയളവിലെ അക്കാദമി ചെയർമാനെ നേരിൽ കണ്ട് പ്രൊപോസൽ ഒക്കെ സമർപ്പിച്ചു. അന്ന് സിനിമ മന്ത്രി ആയിരുന്ന ഗണേഷ് കുമാർ വിളിച്ചു പറയുകയും ചെയ്തിരുന്നെങ്കിലും സാമ്പത്തികമായി ഒരു സഹായവും ലഭിക്കുകയുണ്ടായില്ല. പുണെ ആർകൈവ് സിലുള്ള സിനിമ ഫൂട്ടേജ് ലഭിക്കുന്നതിനുള്ള നടപടികൾ അന്വേഷിച്ചപ്പോൾ ഒരു പിടി  നൂലാമാലകൾ. കെ. ജി ജോർജിനെ പോലെ ഇത്രയും ആദരമുള്ള ഒരു വ്യക്തിയെ കുറിച്ചുള്ള ഡോക്യൂമെന്‍ററിയിൽ പഴയ  സി. ഡി കോപ്പിയിലെ രംഗങ്ങൾ വേണ്ട, ഒറിജിനൽ തന്നെ സംഘടിപ്പിക്കണം, എത്ര സമയമെടുത്താലും എന്ന് ലിജിൻ നിർബന്ധം പിടിച്ചു. കമ്മട്ടിപ്പാടം പ്രൊജക്റ്റ് ആരംഭിച്ചതോടെ അജിത്  വീണ്ടും തിരക്കിലായി.

ഡോക്യുമെന്‍ററി ജനിക്കുന്നത് എഡിറ്റിംഗ് ടേബിളിൽ ആണ്, മെക്കാനിക്കൽ ആയി ചെയ്യാവുന്ന ഒരു ജോലിയല്ല അത്, അജിത്തിന്‍റെ സെൻസിബിലിറ്റിയും കെ.ജി ജോർജ് സിനിമകളോടുള്ള പാഷനും പ്രധാനപ്പെട്ട ഒരു ഘടകമാണ്  എന്ന വാദം കൊണ്ട് എന്‍റെ തർക്കങ്ങളെ ലിജിൻ പ്രതിരോധിച്ചു. തിരുവനന്തപുരത്തെ ‘മീഡിയ മിൽ’ എഡിറ്റിംഗ് സെഷൻസ് ദൈർഘ്യമേറിയതായിരുന്നെങ്കിലും  പലപ്പോഴും രസകരമായ പുതിയ കാര്യങ്ങൾ ഉരുത്തിരിഞ്ഞു വരും. കെ. ജി ജോർജിന്‍റെ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ‘ഈ കണ്ണികൂടി’ (1990) തുടങ്ങുന്ന രംഗത്തിൽ ജോൺസൻ ചെയ്ത പശ്ചാത്തല സംഗീതമാണ് പിന്നീട് മലയാളികൾ ഉറക്കത്തിൽ കേട്ടാൽ പോലും തിരിച്ചറിയുന്ന മണിച്ചിത്രത്താഴിലെ പശ്ചാത്തല സംഗീതമായി വരുന്നത്. പലപ്പോഴും ഡോക്യൂമെന്‍ററിയിൽ ഉപയോഗിക്കാൻ രംഗങ്ങൾ തിരഞ്ഞെടുക്കാനിരുന്നിട്ട് മുഴുവൻ സിനിമയും കണ്ടിരുന്നു പോയ വേളകൾ. വ്യക്തിപരമായ ചില ബുദ്ധിമുട്ടുകളാൽ കുറെ ദിവസങ്ങൾ എനിക്ക് എഡിറ്റിന് പോവാൻ പറ്റിയിട്ടില്ല, അതെന്‍റെ സ്വകാര്യ നഷ്ടങ്ങൾ തന്നെയായിരുന്നു.

തന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകൻ ഫെല്ലിനിയെക്കുറിച്ചും അദ്ദേഹത്തിന്‍റെ ‘8 ½’, ‘ല ഡോൾസവിറ്റ’ എന്നിവയെക്കുറിച്ചുമൊക്കെ  കെ. ജി ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ എന്തു കൊണ്ട് ഡോക്യൂമെന്‍ററിക്ക് 8 ½ intercuts എന്ന പേരിട്ടു കൂടാ എന്ന് ലിജിന്‍റെ നിർദ്ദേശമായിരുന്നു.  അഞ്ചു മണിക്കൂറിലധികം കെ. ജി സംസാരിച്ചത് തന്നെയുണ്ടായിരുന്നു, ഇതെങ്ങനെ രൂപപ്പെടുത്തിയെടുക്കണം എന്നുള്ളതായിരുന്നു പ്രതിസന്ധി. അങ്ങനെയാണ് ഇന്‍റർകട്ടുകളായി അദ്ദേഹത്തിന്‍റെ പ്രധാനപ്പെട്ട ഒൻപത് സിനിമകളും ജീവിതവും  ഇടവിട്ട്‌ വരുന്ന അതിന്‍റെ ഇപ്പോഴത്തെ രൂപത്തിലേക്ക് എത്തുന്നത്‌ . വോയിസ് ഓവർ എന്ന സ്ഥിരം പതിവുകൾ ഇല്ലാതെ തന്നെ ആളുകളുടെ അഭിപ്രായങ്ങളിലൂടെ, സിനിമയിലെ രംഗങ്ങളിലൂടെനറേഷൻ രൂപപ്പെട്ടു വരികയും ചെയ്തു.  ഡോക്യൂമെന്‍ററി തീരുന്നിടത്ത്  ഫെല്ലിനിയുടെ   8 ½ ലെ അവസാന നൃത്ത രംഗത്തിന്‍റെ സംഗീതത്തിനോട് സാമ്യമുള്ള മ്യൂസിക് ആണ് ബിജിബാൽ ചെയ്തത്. ജോർജ് സാറിന് അത് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു.

വളരെ പോസിറ്റീവ് ആയ ഒരു വഴിത്തിരിവ് ഉണ്ടായി ഇതിനിടയിൽ. IFFK സെലക്ഷൻ ജൂറി ആയിരുന്നു ലിജിൻ. ആ സമയത്ത്  ചലച്ചിത്ര അക്കാദമിയുടെ   പുതിയ ചെയർമാൻ ആയ കമൽ ഡോക്യൂമെന്‍ററിയുടെ കാര്യം അറിഞ്ഞു വളരെ താല്പര്യം പ്രകടിപ്പിക്കുകയും  നാഷണല്‍ ഫിലിം  ആര്‍ക്കൈവ് സിൽ നിന്നുള്ള  ഫൂട്ടേജ്‌ അക്കാഡമി വഴി സംഘടിപ്പിക്കാൻ ശ്രമിക്കാം എന്നും  പറഞ്ഞു. ബീന പോളും സജിത മഠത്തിലും ഉത്സാഹത്തോടെ കൂടെ നിന്നു. പുതിയ സെക്രട്ടറി മഹേഷ്‌ പഞ്ചുവിന്‍റെ പിന്തുണയും കിട്ടി . ലിജിനും അജിത്തും കൂടിയാണ് പുണെയിൽ പോവുന്നത്, തിരിച്ചു വന്ന് അവർ ഒറിജിനൽ ഫിലിമിൽ കണ്ട കാഴ്ചകൾ വിവരിക്കുന്നത് കേട്ട് അസൂയപ്പെട്ട് ഇരിക്കേണ്ടി വന്നു എനിക്ക്. സി. ഡിയിൽ കാണുന്ന  നരച്ച ദൃശ്യങ്ങളുടെ സ്ഥാനത്ത്  ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ഫിലിം റീലിൽ  ഷാജി എൻ. കരുണിന്‍റെ ക്യാമറയുടെ മാജിക്കിനെ കുറിച്ച്- റിയലിസ്റ്റിക്  ലൈറ്റിംഗ്, (പ്രത്യേകിച്ചും രാത്രിയിലെയും പുലർ വേളയിലെയും), സ്കിൻ ടോൺ എന്നിവ ഈ ഡി. ഐ  കാലത്തും എത്ര ബുദ്ധിമുട്ടിയാണ് ചെയ്യുന്നത്-  എന്നൊക്കെ സംവിധായകന്‍റെയും എഡിറ്ററുടെയും കാഴ്ചപ്പാടിൽ അവർ പറഞ്ഞു കൊണ്ടിരുന്നു.  കൂടാതെ  നമ്മള്‍ കാണുന്ന  സി. ഡി  കളില്‍ ഇല്ലാത്ത  നാല്‍പതു  മിനിറ്റ് രംഗങ്ങൾ,  കോലങ്ങളിലെ വെട്ടിമാറ്റപ്പെട്ട ഗർഭഛിദ്രം രംഗം (അതാണ് പിന്നീട് ഞങ്ങൾ ഡോക്യൂമെന്‍ററിയിൽ ചേർത്തത്) അങ്ങനെ പലതും.

പി.കെ നായർ ഞങ്ങളോട് പറഞ്ഞിരുന്നത് കെ.ജി ജോർജിന്‍റെ ഏഴ് സിനിമകൾ നാഷണൽ ഫിലിം ആർക്കൈവിൽ ഉണ്ടെന്നാണ്: സ്വപ്നാടനം, കോലങ്ങൾ, ആദാമിന്‍റെ വാരിയെല്ല്, ഇരകൾ, ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്, യവനിക, മണ്ണ് എന്നിവ. മണ്ണ് ഞങ്ങൾ ഡോക്യൂമെന്‍ററിയിൽ ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു. പകരം ആവശ്യമുള്ളത് മേളയും മറ്റൊരാളും പഞ്ചവടിപ്പാലവുമായിരുന്നു. അറിയാവുന്ന വഴിക്കൊക്കെ അന്വേഷിച്ചുവെങ്കിലും എവിടെ നിന്നും ഇവയുടെ പ്രിന്‍റ് കിട്ടിയില്ല. ഡേവിഡ് കാച്ചപ്പിള്ളി പറഞ്ഞതനുസരിച്ച് അടൂർ പത്മകുമാറുമായി ലിജിൻ ബന്ധപ്പെട്ടു. അദ്ദേഹമാണ് ചെന്നൈയിലുള്ള അശോകന്‍റെ ഫോൺ നമ്പർ തരുന്നത്. അദ്ദേഹത്തിന്‍റെ പക്കൽ മേളയുടെ ബീറ്റ ടേപ്പും ‘മറ്റൊരാളി’ന്‍റെ യു മാറ്റിക്  കോപ്പിയും ഉണ്ടായിരുന്നു. അവ അയച്ചു തന്നെങ്കിലും ബീറ്റ, യു മാറ്റിക് ടേപ്പുകൾ ഡിജിറ്റൈസ് ചെയ്യാൻ അനുയോജ്യമായ പ്ലെയർ കേരളത്തിൽ ലഭ്യമല്ലായിരുന്നു.  ചെന്നൈയിൽ വച്ചു തന്നെ ഡിജിറ്റൈസ് ചെയ്ത് അയച്ചു തന്നു അശോകൻ. പഞ്ചവടിപ്പാലത്തിന്‍റെ പ്രിന്‍റ് എവിടെയും ലഭ്യമല്ലായിരുന്നു, ചാനലുകളിൽ ഉണ്ടായിരുന്നതും അത്ര നല്ല ക്വാളിറ്റി കോപ്പികൾ ആയിരുന്നില്ല, അതു തന്നെ കിട്ടാനും വിഷമമായിരുന്നു. അവസാനം ലോ ക്വാളിറ്റി സി.ഡി കോപ്പി തന്നെ ഉപയോഗിക്കേണ്ടി വന്നു. മഹത്തായ ഒരു സിനിമയുടെ പ്രിന്‍റ് ആരാലും സൂക്ഷിക്കപ്പെടാതെ പോയി എന്നത് ദുഃഖകരമായ വസ്തുത. പഞ്ചവടിപ്പാലത്തിന്‍റെ ഷൂട്ടിംഗ് സ്റ്റിൽസ് ‘നാന’ യിൽ നിന്ന് സംഘടിപ്പിച്ചു തരാൻ സഹായിച്ചതും കാച്ചപ്പിള്ളി ആയിരുന്നു.

ഒടുവിൽ ഡോക്യുമെന്‍ററി പൂർത്തിയാവുമ്പോഴേക്കും ബാലു മഹേന്ദ്ര, ഒ.എൻ.വി, പി.കെ നായർ, ശങ്കരൻ കുട്ടി  എന്നിവർ കാല യവനികയ്ക്കുള്ളിൽ മറഞ്ഞിരുന്നു. ബാലു മഹേന്ദ്രയെ ഷൂട്ട് ചെയ്യാൻ പോയപ്പോൾ അദ്ദേഹം തന്നെയാണ് ക്യാമറ സെറ്റ് ചെയ്തത്. ഫ്രെയിം ഒക്കെ റെഡിയാക്കി ഇന്ത്യയിലെ മികച്ച ഛായാഗ്രാഹകരിൽ ഒരാളായ അദ്ദേഹം ക്യാമറയ്ക്ക് മുൻപിൽ വന്നിരുന്നു. ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുമ്പോഴേക്കും തനിക്ക് പറയാനുള്ളത് പറഞ്ഞു തീർത്ത് അദ്ദേഹം എഴുന്നേറ്റ് പോയി. വ്യക്തി ജീവിതവും ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന സിനിമയും ചേർത്ത് ചോദ്യങ്ങൾ വരാം എന്നോർത്താവാം അദ്ദേഹം ഗൗരവക്കാരന്‍റെ വേഷമണിഞ്ഞത്. ഒ. എൻ. വി യോട് സംസാരിച്ചു കഴിഞ്ഞിറങ്ങുമ്പോൾ അല്പം എഴുത്തൊക്കെയുണ്ട് എന്നു പറഞ്ഞ എന്‍റെ മൂർദ്ധാവിൽ അദ്ദേഹത്തിന്‍റെ അനുഗ്രഹ സ്പർശം. ബിനാലെയിൽ ആദ്യ പ്രദർശനം കണ്ടിറങ്ങിയ ജോർജ് സാറിന്‍റെ മുഖത്തെ തെളിഞ്ഞ ചിരി  നാല് വർഷത്തെ  പ്രയത്‌നത്തെ സാർത്ഥകമാക്കുന്നതായിരുന്നു. 2017 ലെ  IFFI യിൽ പനോരമ സെലക്ഷൻ കിട്ടിയത് മറ്റൊരു സന്തോഷം.

(2016-ലെ കമല സുരയ്യ പുരസ്ക്കാര ജേതാവായ ഷാഹിന റഫീഖ് സിനിമ നിരൂപകയും ഡോക്യുമെന്‍ററി മെയ്ക്കറുമാണ്. 2018 ഡിസംമ്പറിൽ അഴിമുഖം പോർട്ടലിൽ പ്രസിദ്ധീകരിച്ച ഈ ലേഖനം ചെറിയ തിരുത്തുകളോടെ പുനഃപ്രസിദ്ധീകരിക്കുന്നു.)

COMMENTS

COMMENT WITH EMAIL: 0